ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലൂടെ... മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരും ത്രികോണ മത്സരവും..

2017ല്‍ ബിജെപി നേതാവ് എം വെങ്കയ്യ നായിഡു കോണ്‍ഗ്രസിന്റെ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി പതിമൂന്നാമത് ഉപരാഷ്ട്രപതിയായി

ഉപരാഷ്ട്രപതി സ്ഥാനം ജഗദീപ് ധന്‍കര്‍ രാജിവച്ചതിന് പിന്നാലെ പലവിധ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധന്‍കര്‍ രാജിവച്ചതെങ്കിലും ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതി പദവിയിലേക്ക് ഇനി ആര് എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഇതുവരെ നടന്ന പതിനാറ് തെരഞ്ഞെടുപ്പില്‍ നാലെണ്ണത്തില്‍ മാത്രമാണ് മത്സരം നടക്കാതെ ഒറ്റ സ്ഥാനാര്‍ത്ഥി മാത്രമായ സാഹചര്യത്തില്‍, അവരെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായത് സര്‍വേപള്ളി രാധാകൃഷ്ണനാണ്. അദ്ദേഹം 1952 മുതല്‍ 1962 വരെ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു. 1952ല്‍ ആന്ധ്ര പ്രദേശിലെ നദ്യാലില്‍ നിന്നുള്ള ജനാബ് ഷെയ്ഖ് ഖാദിര്‍ ഹുസൈന്‍ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രേഖകള്‍ തള്ളിയതോടെ, ഏക സ്ഥാനാര്‍ത്ഥി എസ് രാധാകൃഷ്ണന്‍ മാത്രമായി. ഇതേ രീതിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാതെ ഉപരാഷ്ട്രപതിയായ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുഹമ്മദ് ഹിദായത്തുള്ള. അദ്ദേഹം 1979ല്‍ എതിരാളികളില്ലാതെ ഉപരാഷ്ട്രപതിയായി.  ചീഫ് ജസ്റ്റിസായും ഉപരാഷ്ട്രപതിയായും ആക്ടിങ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ച വ്യക്തിത്വമാണ് അദ്ദേഹം. 1969ല്‍ ചീഫ് ജസ്റ്റിസായിരിക്കേ ഹിദായത്തുള്ളയ്ക്ക് ആക്ടിങ് പ്രസിഡന്റായി ഒരു മാസക്കാലം സേവനം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്.  രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി വി വി ഗിരിക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനവും ഉപരാഷ്ട്പതി സ്ഥാനവും ഒഴിയേണ്ടി വന്ന സാഹചര്യത്തിലായിരുന്നു ഹിദായത്തുള്ള ആക്ടിങ് പ്രസിഡന്റായത്. തിരഞ്ഞെടുപ്പ് നടക്കാതെ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ മറ്റൊരു വ്യക്തിത്വം മഹാരാഷ്ട്ര ഗവര്‍ണറായ ശങ്കര്‍ ദയാല്‍ ശര്‍മയാണ്.  1987ല്‍ 27 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ശര്‍മയുടെ രേഖകള്‍ ഒഴികെ ബാക്കിയെല്ലാം തള്ളി. ഇതോടെ അദ്ദേഹം മത്സരിക്കാതെ ഉപരാഷ്ട്രപതി സ്ഥാനത്തെത്തി.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായത് സര്‍വേപള്ളി രാധാകൃഷ്ണന്‍ ആയിരുന്നു. 1952 മുതല്‍ 1962 വരെ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു. 1952ല്‍ ആന്ധ്ര പ്രദേശിലെ നദ്യാലില്‍ നിന്നുള്ള ജനാബ് ഷെയ്ഖ് ഖാദിര്‍ ഹുസൈന്‍ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രേഖകള്‍ തള്ളിയതോടെ, ഏക സ്ഥാനാര്‍ത്ഥി എസ് രാധാകൃഷ്ണന്‍ മാത്രമായി.

1992ല്‍ കെആര്‍ നാരായണന് പോള്‍ ചെയ്യപ്പെട്ടതില്‍ 700 വോട്ടുകളും ലഭിച്ചു. 711 പേര്‍ വോട്ട് ചെയ്‌തെങ്കിലും 10 വോട്ടുകള്‍ അസാധുവായി. ഒരു വോട്ടു മാത്രമാണ് എതിരാളിക്ക് ലഭിച്ചത്.

2007ലാണ് ത്രികോണ മത്സരം നടന്നത്. യുപിഎ സ്ഥാനാര്‍ത്ഥിയായി എം ഹമീദ് അന്‍സാരി, എന്‍ഡിഎ നോമിനിയായി നജ്മ ഹെപ്തുള്ള, മൂന്നാം മുന്നണി നോമിനിയായി റഷീദ് മസൂദ് എന്നിവര്‍ മത്സരിച്ചു. 790 ഇലക്ട്രറല്‍മാരില്‍, 762 പേര്‍ വോട്ട് ചെയ്തപ്പോള്‍, പത്ത് വോട്ടുകള്‍ അസാധുവായി. ബാക്കി 752 വോട്ടില്‍ അന്‍സാരി 455 വോട്ടുനേടി. ഹെപ്ത്തുള്ളയ്ക്ക് 222 വോട്ടും മസൂദിന് 75 വോട്ടുമാണ് ലഭിച്ചത്.

1962ല്‍ 554 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാമന്ത് സിന്‍ഹാറിനെതിരെ സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 745 പേരില്‍ 596 ഇലക്ട്രല്‍ കോളജ് അംഗങ്ങളാണ് വോട്ടു ചെയ്തത്. ഇതില്‍ 14 വോട്ടുകള്‍ അസാധുവായിരുന്നു. 1967ല്‍ സാധുവായ 676 വോട്ടുകളില്‍ 483 വോട്ടുകള്‍ നേടി വിവി ഗിരി ഉപരാഷ്ട്രപതിയായി. പ്രൊഫസര്‍ ഹബീബായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അഞ്ചു എതിര്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് 1969ല്‍ ജിഎസ് പഥക് ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. ആക്ടിങ് പ്രസിഡന്റ്, ഉപരാഷ്ട്രപതി എന്നീ സ്ഥാനങ്ങള്‍ രാജിവച്ച് വിവി ഗിരി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് അന്ന് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

1974ല്‍ ബിഡി ജട്ടി, എന്‍ ഇ ഹോറോയെയാണ് പരാജയപ്പെടുത്തിയത്. ജട്ടിക്ക് 521 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹോറോയ്ക്ക് ലഭിച്ചത് 141 വോട്ടുകളായിരുന്നു. 1984ല്‍ ആര്‍ വെങ്കട്ടരാമന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍, അദ്ദേഹത്തിന് ലഭിച്ചത് 508 വോട്ടുകളായിരുന്നു. ബാപു ചന്ദ്രസേന്‍ കാമ്പ്‌ളേയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1987ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി വെങ്കട്ടരാമന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ശങ്കര്‍ ദയാല്‍ ശര്‍മ ഉപരാഷ്ട്രപതിയായി. 1997ല്‍ 273 വോട്ടുകള്‍ നേടിയ സുര്‍ജിത് സിംഗിനെ പരാജയപ്പെടുത്തി കൃഷ്ണകാന്ത് 441 വോട്ടുകള്‍ നേടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

2002ല്‍ ബിജെപി നേതാവ് ഭൈരോണ്‍ സിംഗ് ഷെഖാവത്ത് കോണ്‍ഗ്രസ് നോമിനി സുശീല്‍ കുമാര്‍ ഷിന്‍ഡേയെ പരാജയപ്പെടുത്തി ഉപരാഷ്ട്രപതിയായി. 759 വോട്ടില്‍ 454 വോട്ടുകളാണ് ഷെഖാവത്ത് നേടിയത്. ഷിന്‍ഡേയ്ക്ക് ലഭിച്ചത് 305 വോട്ടുകളാണ്. 2007ല്‍ ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയായി. 2012 വീണ്ടും അദ്ദേഹം മത്സരിച്ചു. അന്ന് ബിജെപി നോമിനിയായ ജസ്വന്ത് സിംഗിന് 238 വോട്ടും അന്‍സാരിക്ക് 490 വോട്ടുമാണ് ലഭിച്ചത്. 2017ല്‍ ബിജെപി നേതാവ് എം വെങ്കയ്യ നായിഡു കോണ്‍ഗ്രസിന്റെ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി പതിമൂന്നാമത് ഉപരാഷ്ട്രപതിയായി. 760 വോട്ടില്‍ 516 വോട്ട് നേടിയായിരുന്നു നായിഡുവിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 244 വോ്ട്ടുകളാണ്. 2022ല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ നോമിനിയായ ജഗ്ദീപ് ധന്‍കര്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ മാര്‍ഗ്രറ്റ് ആല്‍വയെയാണ് പരാജയപ്പെടുത്തിയത്. ധന്‍കര്‍ 528 വോട്ടുനേടിയപ്പോള്‍ ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്.

Content Highlights: Through vice president elections in India

To advertise here,contact us