ഇറാൻ - ഇസ്രയേൽ സംഘർഷത്തിലെ ഇടപെടൽ, അമേരിക്കയുടെ ഭാവി തുലയ്ക്കുമോ?

അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ ശേഷിയെ ചോദ്യം ചെയ്യുന്നതാണ് ഇറാൻ ആണവ നിലയങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല എന്ന റിപ്പോർട്ടുകൾ

എന്തുകൊണ്ടാണ് ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക തുറന്ന പോരിനിറങ്ങിയത് ? ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്കും ലംഘനത്തിലേക്കുമെല്ലാം വഴിമാറിയെങ്കിലും, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ മിസെെല്‍‌ ആക്രമണത്തെ കുറിച്ച് തന്നെയാണ് ലോകം ഇപ്പോഴും കുലങ്കൂഷമായി ചര്‍ച്ച ചെയ്യുന്നത്. ട്രംപിന്‍റെ ഈ നീക്കും അമേരിക്കയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

അമേരിക്കയുടെ ഇടപെടൽ

പത്ത് ദിവസം നീണ്ടുനിന്ന ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ഇറാനെതിരെ കളത്തിലിറങ്ങിയത്. 1979ന് ശേഷം ആദ്യമായാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോർദോ, നഥാൻസ്, എസ്ഫാൻ എന്നിവയാണ് അമേരിക്ക ആക്രമിച്ചത്. ഇറാന്റെ പക്കലുള്ള ഭൂമിക്കടിയിലെ ആണവ കേന്ദ്രം തകർക്കുന്നതിനുള്ള സംവിധാനങ്ങൾ ഇസ്രയേലിന്റെ പക്കലില്ല. എന്നാൽ അമേരിക്കയുടെ കയ്യില്‍ സ്റ്റെൽത്ത് ബോംബർ വിമാനങ്ങളും, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ കഴിവുള്ള ബോംബുകളുമുണ്ട്. ഇതാണ് അമേരിക്ക ഇറാനെതിരെ പ്രയോഗിച്ചത്.

'ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയും, സംഭരിക്കുകയും ചെയ്യുന്നു. ഇത് ലോകസമാധാനത്തിന് ഭീഷണിയാണ്' എന്നാണ് ഇറാനിൽ നടത്തിയ ആക്രമണത്തിന് അമേരിക്ക നൽകിയ വിശദീകരണം. പക്ഷെ ഇതിലെ വിരോധാഭാസം എന്തെന്നാൽ ഏറ്റവുമധികം ആണവായുധങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ മുന്‍പന്തിയിലുള്ള രാജ്യമാണ് അമേരിക്ക.

കൂടാതെ ലോകത്ത് ഇന്നുവരെ ആണവായുധം ഉപയോഗിച്ചിട്ടുള്ള ഒരേയൊരു രാജ്യവും അമേരിക്കയാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സമാധാനത്തിനായാണ് ആക്രമണം എന്ന അമേരിക്കയുടെ വാദം പൊള്ളയാണെന്ന് നിരവധി പേര്‍ വിമര്‍ശിക്കുന്നത്.

ഭാവിയിൽ അമേരിക്കയെ ബാധിക്കുന്നതെങ്ങനെ?

നിലവിൽ അമേരിക്കയുടെ ആക്രമണം ഇറാനിലെ ആണവ നിലയങ്ങളിൽ വലിയ തകർച്ച ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ, അമേരിക്കയുടെ മിന്നൽ ആക്രമണങ്ങൾക്കും ലക്ഷ്യം കാണാൻ കഴിഞ്ഞില്ലെന്ന വാദത്തിന് പ്രസക്തിയുണ്ട്, അത് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ ആയുധശേഷിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ആയുധനിര്‍‌മാണവും വില്‍പനയും പ്രധാന വരുമാന സ്രോതസുകളിലൊന്നായ അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ ഈ വിപണിക്ക് മേല്‍ വലിയ പ്രഹരമാണ് ഇറാനുമേലുള്ള ആക്രമണം വരുത്തിവെച്ചിരിക്കുന്നത്.

മറ്റൊരു കാര്യം, റഷ്യൻ നിർമ്മിത ആണവ നിലയത്തിലാണ് അമേരിക്ക ഭയക്കുന്ന ഇറാൻ്റെ ആണവ ശേഖരമുള്ളതെങ്കിൽ, ഇറാൻ ആണവ ശക്തിയാകുന്നത് തടയുക എന്ന അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സ്വപ്നം കൂടിയാണ് അതോടെ അവസാനിക്കുക. ഒരിക്കലും റഷ്യൻ സൈന്യം കാവൽ നിൽക്കുന്ന ടാർഗറ്റിൽ ആക്രമണം നടത്താൻ, ഇസ്രയേലിനും അമേരിക്കയ്ക്കും കഴിയുകയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെ ചിന്തിക്കുന്നത് പോലും ഈ രാജ്യങ്ങളുടെ സർവ്വ നാശത്തിലാണ് കലാശിക്കുക എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlight; What impact did America face from getting involved in the Iran-Israel conflict?

To advertise here,contact us