കെട്ടിടം തുളച്ചു വരുന്ന എയര്‍ ഇന്ത്യ; മണിക്കൂറുകള്‍ക്കു ശേഷം യഥാര്‍ത്ഥ അപകടം; എന്തായിരുന്നു ആ പരസ്യം?

അപകടത്തിനു ശേഷം ജനശ്രദ്ധ പിടിച്ചു പറ്റിയ ആ അസാധാരണ പരസ്യം വാര്‍ത്തകളില്‍ ഇടം നേടി

2025 ജൂണ്‍ 12 ന്, അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള യാത്രാമധ്യേ പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണതിന്റെ ആഘാതത്തിലാണ് രാജ്യം. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജ്യം ഈ ഹൃദയഭേദകമായ നഷ്ടത്തില്‍ ദുഃഖിക്കുമ്പോള്‍ അസാധാരണമായ ഒരു സംഭവമാണ് പൊതുജനശ്രദ്ധ പിടിച്ചുപറ്റിയത്.

ഗുജറാത്തിലെ ജനപ്രിയ പത്രമായ 'മിഡ്-ഡേ'യുടെ ഒന്നാം പേജ് അപകടത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അച്ചടിച്ചപ്പോള്‍ പത്രത്തിന്റെ ആദ്യപേജില്‍ പഠന കേന്ദ്രമായ കിഡ്സാനിയയുടെ പരസ്യമായിരുന്നു. ഈ പേജില്‍ ഏറ്റവും ശ്രദ്ധേയമായതും എയര്‍ ഇന്ത്യ ദുരന്തത്തിന് ശേഷം പൊതുജനശ്രദ്ധ ആകര്‍ഷിച്ചതും ഈ പരസ്യത്തില്‍ ചിത്രീകരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിത്രമാണ്.

കിഡ്സാനിയ തീമിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന വിമാനം, പേജിന്റെ വലതുവശത്ത് നിന്ന് ഒരകു കെട്ടിടത്തെ തുളച്ച് പുറത്തേക്ക് പറന്നുയരുന്നതായി കാണാം. ചിത്രത്തിലെ വിമാനത്തില്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിംഗ് നെയിമും കാണാന്‍ സാധിക്കും. കുട്ടികള്‍ക്ക് കിഡ്സാനിയയില്‍ എക്‌സപീരിയന്‍സ് ചെയ്യാന്‍ കഴിയുന്ന വ്യോമയാന പ്രവര്‍ത്തനങ്ങളെ മനസിലാക്കി കൊടുക്കുക എന്നതാണ് ഈ പരസ്യംകൊണ്ട് ലക്ഷ്യമാക്കിയത്.

എന്നാല്‍, ഈ പത്രം വിതരണം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 അഹമ്മദാബാദില്‍ തകര്‍ന്നുവീണത്. അതുകൊണ്ടു തന്നെ ആ പരസ്യം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഇത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 13-15 തീയതികളില്‍ നടക്കാനിരിക്കുന്ന കിഡ്സാനിയയുടെ ഫാദേഴ്സ് ഡേ പരിപാടിക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരസ്യം. ആ ദിവസം പിന്നീട് എന്ത് സംഭവിക്കുമെന്ന് പരസ്യത്തിന് പിന്നിലെ ക്രിയേറ്റീവ് ടീമിന് ഒരു തരത്തിലും അറിയാന്‍ കഴിയില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു.

Content Highlights: air india crash mirrors ad shocking coincidence

To advertise here,contact us