അന്ന് 12 വയസ്സായിരുന്നു ലോകം 'മിറാക്കിള്‍ ഗേള്‍'എന്ന് പിന്നീട് വിശേഷിപ്പിച്ച ബഹിയ ബകാരിയുടെ പ്രായം.2009ല്‍ 153 പേരുടെ ജീവനെടുത്ത യെമനിയ വിമാനാപകടം അതിജീവിച്ച ഒരേയൊരാള്‍. കൊമോറസ് ദ്വീപുകള്‍ക്ക് സമീപം സമുദ്രത്തില്‍ തകര്‍ന്നുവീണ വിമാനാവശിഷ്ടങ്ങളില്‍ പിടിച്ച് 9 മണിക്കൂറാണ് ബഹിയ വെള്ളത്തില്‍ കഴിഞ്ഞത്.
അപ്പോഴൊക്കെയും വിമാനം തകര്‍ന്ന് സമുദ്രത്തില്‍ പതിച്ചത് താന്‍ മാത്രമാണെന്നും മറ്റെല്ലാവരും രക്ഷപ്പെട്ടെന്നുമായിരുന്നു അവളുടെ മനസ്സില്‍.
'കൊമോറിയനില്‍ ആരെങ്കിലുമുണ്ടോ എന്ന സഹായത്തിനായുള്ള വിളികള്‍ ഞാന്‍ കേട്ടു. എനിക്കുചുറ്റും വെള്ളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ആരേയും കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ വലിയ പ്രതീക്ഷയൊന്നുമില്ലാതെ ചെറുതായി നിലവിളിച്ചു. വിമാനാവശിഷ്ടങ്ങളില്‍ പിടിച്ച് ആ വെള്ളത്തില്‍ കിടക്കുന്നതിനിടയില്‍ ഞാന്‍ ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപ്പോയി..വെള്ളം വളരെ പ്രക്ഷുബ്ധമായിരുന്നു.'അപകടത്തിനുശേഷമുള്ള ആ മണിക്കൂറുകളെ ബഹിയ പിന്നീട് ഓര്‍ത്തെടുത്തത് ഇങ്ങനെയായിരുന്നു.
കൊമോറസില്‍ നടക്കുന്ന മുത്തച്ഛന്റെ വിവാഹത്തിനായാണ് പാരീസില്‍ നിന്ന് 2009 ജൂണ്‍ 29ന് ബഹിയയും അമ്മ അസിസ അബൗഡോയും കൊമോറസിലേക്ക് യാത്ര തിരിക്കുന്നത്. 'അതൊരു ചെറിയ വിമാനമായിരുന്നു. വിമാനത്തിനകത്ത് നിറയെ ഈച്ചകളായിരുന്നു. ഒരു ശുചിമുറിയുടെ വാട അതിനകത്ത് നിറഞ്ഞുനിന്നിരുന്നു. പക്ഷെ അസാധാരണമായ ഒന്നും ശ്രദ്ധയില്‍ പെട്ടില്ല. വിമാനം ലാന്‍ഡിങ്ങിലേക്ക് അടുക്കുന്നത് വരെ.' ബഹിയ പറയുന്നു. രാത്രിയായിരുന്നു.
മൊസാംബിക്കിനും മഡഗാസ്‌കറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കൊമോറോസ് ദ്വീപുകളുടെ തലസ്ഥാനമായ മൊറോണിയിലേക്ക് വിമാനം അടുത്തുകൊണ്ടിരിവേയാണ് എയര്‍ബസ് എ310 ജെറ്റ് എഞ്ചിനുകള്‍ തകര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിക്കുന്നത്. ' ഒരു അസാധാരണത്വം എനിക്ക് തുടക്കത്തില്‍ തോന്നിയെങ്കിലും മറ്റു യാത്രക്കാരുടെ ആരുടേയും മുഖത്ത് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. അത് സാധാരണമായ എന്തെങ്കിലുമായിരിക്കുമെന്ന് സ്വയം ഞാന്‍ ആശ്വസിപ്പിച്ചു. പെട്ടെന്നാണ് എന്റെ ശരീരത്തിലൂടെ വൈദ്യുതാഘാതം പോലുള്ള ഒന്ന് കടന്നുപോകുന്നത് പോലെ തോന്നിയത്. ഞാന്‍ സമുദ്രത്തില്‍ പതിക്കുന്നതിനും വിമാനസീറ്റില്‍ ഇരിക്കുകയായിരുന്നതിനും ഇടയിലെ നിമിഷത്തിനിടയില്‍ ഒരു ബ്ലാക്ക് ഹോള്‍ ഉണ്ട്.' അപകടത്തെ കുറിച്ചുള്ള വിചാരണയില്‍ ബഹിയ ആ നിമിഷത്തെ ഓര്‍ത്തെടുത്തത് ഇപ്രകാരമായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. ബോധം വീണ്ടെടുത്ത നിമിഷത്തില്‍ സമുദ്രത്തില്‍ തകര്‍ന്നുകിടക്കുന്ന വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗത്തേക്ക് പിടിച്ചുകയറാന്‍ ബഹിയ ശ്രമിച്ചിരുന്നു. പക്ഷെ അപകടത്തില്‍ കരുത്തുചോര്‍ന്ന അവള്‍ക്കത് സാധിച്ചിരുന്നില്ല. പിന്നീട് 9 മണിക്കൂറുകള്‍ക്ക് ശേഷം ബോട്ടെത്തി അവളെ രക്ഷിക്കുന്നത് വരെ വായില്‍ വിമാന ഇന്ധനത്തിന്റെ രുചിയുമായി, ധൈര്യത്തോടെ പിടിച്ചുനില്‍ക്കാന്‍ അവള്‍ക്ക് ശക്തിപകര്‍ന്നത് അവളുടെ അമ്മയാണെന്നാണ് ബഹിയ വിശ്വസിക്കുന്നത്. അപകടത്തില്‍ പെട്ടത് താന്‍ മാത്രമാണെന്ന് വിശ്വസിച്ചിരുന്ന ബഹിയ താന്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് അറിയുന്നത് ആശുപത്രിയിലെ മനഃശാസ്ത്രജ്ഞന്‍ ഇക്കാര്യം അവളോട് പറയുമ്പോഴാണ്. അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അപകടത്തിന് ശേഷവും അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുമായിരുന്നു.
9 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത് വരെ ലൈഫ് ജാക്കറ്റ് ഇല്ലാതെ, നീന്താനറിയാത്ത ആ കൊച്ചുപെണ്‍കുട്ടി വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളില്‍ പിടിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയതും ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിവന്നതും അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ എയര്‍ഇന്ത്യ വിമാന അപകടത്തിലും ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് എണീറ്റുവന്നൊരാളുണ്ട്, വിശ്വാസ് കുമാര്‍ രമേഷ്.1972ല്‍ ചെക്ലോസാവാക്യയില്‍ തകര്‍ന്നുവീണ ജെഎടി ഫ്‌ളൈറ്റ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വെസ്‌ന വൂളോവിച്ച്, 1971ല്‍ പെറുവിലെ ലാന്‍സ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജൂലിയന്‍ കോപ്‌കെ, 1987ലെ നോര്‍ത്ത്‌വെസ്റ്റ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സെസീലിയ സിചാന്‍ എന്നിവര്‍ അത്ഭുതകരമായി അപകടത്തെ അതിജീവിച്ചവരാണ്.
Content Highlights: 2009 Indian Ocean Plane Crash: Bahia Bakari's Miraculous Survival After 152 Lives Lost