ഗിന്നസ് ആര്‍ക്കും, എന്തിനും ലഭിക്കുമോ? ആരാണ് ഇതിനു പിന്നിലെ സൂത്രധാരന്‍, അറിയാം ഗിന്നസ് ചരിത്രം

1974ല്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് തന്നെ സ്വന്തമാക്കി

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഭരതനാട്യ പരിപാടിയെപ്പറ്റിയുള്ള വിവാദമാണ് നിലവില്‍ നടക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് നടക്കുന്നത്. തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പരിപാടി സംഘടിക്കപ്പെട്ട കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായതിന് പിന്നാലെയാണ് പരിപാടിക്ക് പിന്നിലെ വീഴ്ചകള്‍ പുറത്ത് വരുന്നത്.

ഈ സമയത്ത് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കേണ്ട പെര്‍ഫോമന്‍സായിരുന്നില്ല ഇതെന്നും, ഗിന്നസ് ആര്‍ക്കും ലഭിക്കുന്ന തരത്തിലേക്ക് മാറിയെന്നുമുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഗിന്നസ് റെക്കോര്‍ഡ് എന്താണെന്നും ഇതിന്റെ പിന്നിലെ ചരിത്രമെന്തെന്നും പരിശോധിക്കാം.

എന്താണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്

മനുഷ്യ നേട്ടങ്ങളുടെയും പ്രകൃതിയിലെ മറ്റ് പ്രത്യേക സംഭവങ്ങളെയും സംബന്ധിച്ചുള്ള ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി യുകെയില്‍ പബ്ലിഷ് ചെയ്യുന്ന റഫറന്‍സ് പുസ്തകമാണ് ഗിന്നസ് റെക്കോര്‍ഡ്. 1954ലാണ് ഗിന്നസ് ബുക്കിന്റെ രൂപീകരണത്തിന് പിന്നിലെ ആലോചന നടക്കുന്നത്. ഗിന്നസ് ബ്രീവെറിയുടെ മാനേജിങ് ഡയറക്ടറായ സര്‍ ഹൂഗ് ബീവറിന്റെ തലയിലാണ് ഈ ആശയം ഉദിച്ചത്.

യൂറോപ്പിലെ ഏറ്റവും വേഗമേറിയ ഗെയിം പക്ഷിയേതാണ് എന്ന ചിന്ത ഹൂഗ് ബീവറിനുണ്ടായി. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം വസ്തുതാന്വേഷണ ഗവേഷകരായ ഇരട്ട സഹോദരങ്ങള്‍ നോറ്‌റിസിനെയും റോസ്സ് മക്‌വിര്‍ട്ടറെയും സമീപിച്ചു. വസ്തുതകളെയും കണക്കുകളെയും സൂചിപ്പിക്കുന്ന പുസ്തകം അവതരിപ്പിക്കാനായിരുന്നു ഇരുവരോടും ഹൂഗ് ബീവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആദ്യത്തെ റഫറന്‍സ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗിന്നസ് സൂപ്പര്‍ലാറ്റീവ്‌സ് രൂപീകരിച്ചു.

1974ല്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് തന്നെ സ്വന്തമാക്കി. 2.35 കോടി എണ്ണം ഗിന്നസ് ബുക്കുകളാണ് അതുവരെ വിറ്റ് തീര്‍ന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മ്യൂസിയവും തുറന്നു.

Also Read:

Prime
'ഒരു പാര്‍ലമെന്റംഗം എങ്ങനെയാകണമെന്നതിന് ഉദാഹരണം'; വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തിയ ആ ചരിത്രനിമിഷം

1999ല്‍ ഗിന്നസ് പബ്ലിഷിങ് ലിമിറ്റഡ് എന്ന പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പുസ്തകം പബ്ലിഷിങ്ങിന് പുറമേ ഗിന്നസ് റെക്കോര്‍ഡ് ഇന്നാരു മള്‍ട്ടി മീഡിയ ബ്രാന്‍ഡ് ഏജന്‍സിയായി മാറിയിരിക്കുകയാണ്.

40,000ത്തിലധികം കാറ്റഗറികളുടെ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുണ്ട്. എന്നാല്‍ ഇവയില്‍ 3000ത്തോളം റെക്കോര്‍ഡുകള്‍ മാത്രമേ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഓരോ വര്‍ഷവും പുറത്തിറക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ആ വര്‍ഷത്തെ 4000 ലോക റെക്കോര്‍ഡുകളാണ് ഉള്‍പ്പെടുത്തുന്നത്.

ഗിന്നസ് ലഭിക്കാത്ത കാര്യങ്ങള്‍

അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് ലഭിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ഗിന്നസ് ലഭിക്കില്ല. അവ ഏതൊക്കെയെന്ന് നോക്കാം.

സൗന്ദര്യം പോലുള്ള വിഷയങ്ങള്‍ ഗിന്നസില്‍ പരിഗണിക്കില്ല. മൃഗങ്ങള്‍ക്കോ കാണികള്‍ക്കോ ഉപദ്രവമായി മാറുന്ന പ്രകടനങ്ങള്‍ക്ക് ഗിന്നസ് ലഭിക്കില്ല. ക്രൂരകൃത്യങ്ങള്‍, മദ്യം, ടൊബാക്കോ, അമിത ഭക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കില്ല.

Content Highlights: History of Guinness records

To advertise here,contact us