യുദ്ധം തുടങ്ങുമ്പോൾ ഭായി ഭായി; സമാധാന കരാറിൽ ഇറാൻ ട്രംപിനെ പെടുത്തിയപ്പോൾ കൈപൊള്ളിയത് നെതന്യാഹുവിന്

അമേരിക്കയും ഇറാനും എത്തിച്ചേർന്നിരിക്കുന്ന താൽക്കാലിക സമാധാന കരാറിൻ്റെ ഭാവിയെന്താണെന്നാണ് ലോകം ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്

നാല് മാസത്തോളം പശ്ചിമേഷ്യയെ സംഘര്‍ഷ ഭൂമികയാക്കിയ ഇറാന്‍-യുഎസ് യുദ്ധത്തിന് താത്ക്കാലിക ആശ്വാസമായിരിക്കുകയാണ്. വെറും മൂന്നാഴ്ച കൊണ്ട് ഇറാനെ പരാജയപ്പെടുത്തി അമേരിക്കയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നായിരുന്നു ഇറാനെതിരായി ഇസ്രയേലുമായി ചേർന്ന് സംയുക്ത ആക്രമണം നടത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. യുദ്ധം തുങ്ങി വെയ്ക്കാനുള്ള അമേരിക്കയുടെ ഫെബ്രുവരി 28ലെ നീക്കം എളുപ്പമായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് അമേരിക്കയുടെ കണക്ക് കൂട്ടലുകള്‍ പാളുന്നതായിരുന്നു ലോകം കണ്ടത്. ഒടുവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ പ്രവർത്തികമാകുമ്പോൾ അത് ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ധാരണയെന്ന നിലയിലാണ് രൂപം കൊണ്ടത്. എങ്ങനെ നോക്കിയാലും അമേരിക്ക പ്രതീക്ഷിച്ചത് പോലെ ഇറാൻ യുദ്ധത്തിൽ തകർന്നില്ലാതായില്ല. പരമോന്നത നേതാവ് അടക്കം നേതൃനിരയിലെ പലപ്രമുഖരെയും യുദ്ധത്തിൽ നഷ്ടമായെങ്കിലും ഇറാൻ അവസാനം വരെ പൊരുതി. ഒടുവിൽ അമേരിക്കയെ സംബന്ധിച്ച് ആൻ്റി ക്ലൈമാക്സ് ആയി മാറിയിരിക്കുകയാണ് നിലവിലെ സാഹചര്യം. അമേരിക്കയും ഇറാനും എത്തിച്ചേർന്നിരിക്കുന്ന താൽക്കാലിക സമാധാന കരാറിൻ്റെ ഭാവിയെന്താണെന്നാണ് ലോകം ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഇറാന്റെ പ്രതിരോധം

യുദ്ധം അവസാനിപ്പാക്കാനും കരാറിലെത്തിച്ചേരാനും ഇറാനേക്കാള്‍ പരിശ്രമങ്ങള്‍ നടത്തിയത് അമേരിക്കയാണ്. സഖ്യകക്ഷിയായ ഇസ്രയേലിന്റെ താത്പര്യങ്ങള്‍ പോലും മറിക്കടന്നാണ് അമേരിക്ക ഒടുവിൽ കരാറിലേക്ക് എത്തിയത്. എത്രയും വേഗം ഇറാനുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന നിർബന്ധിത അവസ്ഥയിലേയ്ക്ക് ഡോണൾഡ് ട്രംപ് മാറിയിരുന്നു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഇറാനെ പിടിച്ചടക്കിയെന്ന വിശ്വാസത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെ ഇറാന്റെ നാല്‍പ്പതോളം വരുന്ന പ്രധാന നേതാക്കള്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെങ്കിലും പ്രതിരോധത്തില്‍ വിട്ട് വീഴ്ചയില്ലാതെയാണ് ഇറാന്‍ മുന്നോട്ട് പോയത്. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിനെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും ഇറാൻ പ്രതിരോധത്തിനായി ബുദ്ധിപൂർവ്വം ഉപയോഗിച്ചു. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിന് പോകാതെ ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങളെ നിരന്തരം ആക്രമിക്കുക എന്ന ഇറാൻ്റെ തന്ത്രവും അമേരിക്കയെ സമ്മർദ്ദത്തിലാക്കി. കുവൈറ്റിലും യുഎഇയിലും ബഹ്റൈനിലും ഇറാൻ നിരന്തരം ആക്രമണം നടത്തിയപ്പോൾ പശ്ചിമേഷ്യയിൽ അമേരിക്കയുടെ കൈപൊള്ളി.

ഇറാന്‍ തീര്‍ത്ത തന്ത്രപരമായ പ്രതിരോധങ്ങള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്കയെ നിര്‍ബന്ധിതരാക്കി എന്ന് തന്നെ പറയാം. നാശനഷ്ടങ്ങളുടെ കണക്കെടുത്താൽ ഇറാന് നഷ്ടം സംഭവിച്ചെങ്കിലും ദാവീദും ഗോലിയാത്തും തമ്മിലുള്ള പേരിൽ അവസാനം വരെ ഇറാൻ തലയയുർത്തി തന്നെ നിന്നു. അമേരിക്കയെ സംബന്ധിച്ച് സാമ്പത്തികമായും സൈനികപരമായും തിരിച്ചടികൾ ഉണ്ടായി. യുദ്ധത്തിനെതിരായ പ്രതിഷേധം അമേരിക്കയിൽ ശക്തമായി ഉയർന്നു. ട്രംപിൻ്റെ ജനപ്രീതിയെ പോലും ബാധിക്കുന്ന നിലയിൽ ഇത് വളർന്നു. ഇസ്രയേലിനും യുദ്ധം മെച്ചപ്പെട്ടതൊന്നും സമ്മാനിച്ചില്ല. യുദ്ധം ഏറ്റവും നഷ്ടവും പ്രതിസന്ധിയും തീര്‍ത്തത് ഇസ്രയേലിലാണ്. ഒടുവിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു കരാറിനെ അംഗീകരിക്കാനും ഇസ്രയേൽ നിർബന്ധിതരായിരിക്കുകയാണ്. കരാറുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുഘട്ടത്തിൽ ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. സമാധന കരാര്‍ ഇറാനു യുഎസും തമ്മില്‍ ഒപ്പുവെച്ചങ്കിലും ലെബനനില്‍ ആക്രമണം തുടർന്നതിനായിരുന്നു ട്രംപിൻ്റെ മുന്നറിയപ്പിൻ്റെ സ്വഭാവത്തിലുള്ള വിമർശനം. ഒടുവിൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ലെബനനിൽ നടക്കുന്ന ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിൽ നിന്നും ഇസ്രയേലിന് പിന്തിരിയേണ്ടി വന്നിരിക്കുകയാണ്. ഇറാനെ തീർക്കാൻ ഒരുമിച്ച് നിന്ന് യുദ്ധം ആരംഭിച്ച ട്രംപും നെതന്യാഹുവും ഇപ്പോൾ സ്വന്തം നാടുകളിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനാൽ തന്നെ യുദ്ധം അവസാനിക്കുമ്പോൾ അത്ര സുഖകരമായ അവസ്ഥയിലല്ല ട്രംപ്-നെതന്യാഹു ബന്ധം.

ട്രംപിന്റെ ലക്ഷ്യങ്ങള്‍

കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെ ആക്രമിക്കുമ്പോൾ വലിയ ലക്ഷ്യങ്ങളായിരുന്നു യുഎസ്-ഇസ്രയേല്‍ സഖ്യം അവതരിപ്പിച്ചിരുന്നത്. ഇറാന്റെ ആണവായുധ പദ്ധതി അവസാനിപ്പിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കയോ നശിപ്പിക്കുകയോ ചെയ്യുക, മിസൈല്‍ നിര്‍മ്മാണ ശേഷി അവസാനിപ്പിക്കുക, ഇറാന്റെ പരമോന്നത നേതാവായി അമേരിക്കയ്ക്ക് താൽപ്പര്യമുള്ളയാളെ നിയമിക്കുക തുടങ്ങിയ വിശാലവും വിപുലവുമായ ലക്ഷ്യങ്ങളായിരുന്നു അമേരിക്കയ്ക്കും ഇസ്രയേലിനും ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഒന്ന് പോലും നടന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലക്ഷ്യം നേടുന്ന കാര്യം അമേരിക്ക പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. പകരം തുടങ്ങി വെച്ച യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അവസ്ഥയിലായിരുന്നും ട്രംപ്. പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളെ ഉപയോഗിച്ച് എങ്ങനെയങ്കിലും തലയൂരാൻ വലിയ പരിശ്രമമായിരുന്നു അമേരിക്ക നടത്തിയത്. എന്നാൽ തയ്യാറാക്കിയ ധാരണ പത്രത്തില്‍ ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് സമ്മതിച്ചുവെന്ന ട്രംപിൻ്റെ അവകാശവാദം ഒഴിച്ച് അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ടതൊന്നും സമാധാന കരാറിൽ ഉൾപ്പെട്ടിട്ടില്ല. സമ്പുഷ്ടികരിച്ച യുറേനിയം ശേഖരണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, ഇറാന്റെ പ്രോക്‌സി ശൃംഖലകൾ എന്നിവയെക്കുറിച്ചൊന്നും കാരാറില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറിലെ പ്രധാന വിഷയങ്ങള്‍ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടുക, ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള യു എസ് സൈനിക ഉപരോധം അവസാനിപ്പിക്കുക, ആണവകരാറിനായി ചര്‍ച്ചകള്‍ക്ക് തുടക്കമിടുക എന്നിവയാണ്.

പ്രതീക്ഷിച്ച ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിക്കാത്തതിനാലാണ് സഖ്യകക്ഷിയായ ഇസ്രയേല്‍ തുടക്കം മുതലെ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ഇറാന്‍ അനുകൂല കരാറാണെന്നാണ് ഇസ്രയേലിന്റെ വാദം. മാത്രമല്ല കരാര്‍ അന്തിമമായിട്ടില്ലെന്നും ചട്ടക്കൂട് മാത്രമാണ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഇറാന്‍-യു.എസ് കരാര്‍ ഇസ്രയേലിനും അമേരിക്കയ്ക്കും മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാൽ ഇസ്രയേലിൻ്റെ ഈ വാദങ്ങളെയെല്ലാം മറികടന്നാണ് ട്രംപ് കരാറുമായി മുന്നോട്ട് പോയത്. ഇത്തരം വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെയാണ് സമാധാന കരാറിൻ്റെ ആയുസ്സ് എത്രനാളാണെന്നതിൽ ലോകത്തിന് ആശങ്കയുള്ളത്. യുദ്ധം ആരിഭിക്കുമ്പോൾ പ്രധാനകക്ഷിയായിരുന്ന ഇസ്രയേല്‍ സമാധാനചര്‍ച്ചകളുടെ ഭാഗമല്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇസ്രയേല്‍ അറിയാതെയാണ് കരാര്‍ വ്യവസ്ഥകള്‍ക്ക് ധാരണയായത്. കരാരിന്റെ വ്യവസ്ഥകള്‍ അറിയില്ലെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിനെ ഈ സാഹചര്യത്തിൽ ഗൗരവമായാണ് കാണേണ്ടത്‌. സമാധാന കരാറിനായി തുടക്കം മുതലെ ഇറാന്‍ മുന്നോട്ട് വെച്ചരുന്ന പ്രധാന ആവശ്യം ലെബനനിലെ വെടിനിര്‍ത്തലായിരുന്നു. മുന്‍പ് പല തവണ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നപ്പോഴും ഇസ്രയേല്‍ ലെബനന്‍ ആക്രമണം തുടരുകയായിരുന്നു. ഇസ്രയേലിന്റെ പ്രകോപനപരമായ ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ ലംഘനത്തിലേക്കും വീണ്ടും സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സ്ഥിതിയിലേക്കും എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ അമേരിക്ക വെടിനിര്‍ത്തല്‍ നടപ്പിലാക്കിയാലും ഇസ്രയേല്‍ ആയുധം താഴെ വെയ്ക്കുമോ എന്നതും നിലവിലെ സമാധാന കരാറിൻ്റെ ഭാവി സംബന്ധിച്ച് നിർണ്ണായകമാണ്. കരാറില്‍ ഒപ്പിടുമ്പോഴും ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഇതിനെ അപലംപ്പിച്ച് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇസ്രയേല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ലെബനനില്‍ നടത്തുന്ന ആക്രമണം ക്രൂരതയാണെന്നുമാണ് ട്രംപ് പറഞ്ഞത്,

പെരുവഴിയിലായ ഇസ്രയേല്‍

യുദ്ധത്തിന്റെ ആദ്യനാളുകള്‍ ഇറാനെ ഭീതിയില്‍ ആക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ലോകം കണ്ടത് ഇറാന്റെ ചെറുത്തുനില്‍പ്പാണ്. ലോകത്തെ ഏറ്റവും വലിയ സൈനികശേഷിയെ മുട്ടുമടക്കിക്കുന്ന വിധത്തിലുള്ള ചെറുത്ത് നില്‍പ്പായിരുന്നു അത്. ആധുനിക സൈനിക ബലത്തില്‍ കരുത്തരായ ഇസ്രയേലിനും ഇറാന്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സൈനിക ശേഷിയില്‍ മുന്‍നിരയിൽ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളെ തന്ത്രപ്രധാന നീക്കങ്ങളിലൂടെയാണ് ഇറാന്‍ പ്രതിരോധിച്ചത്. ഇവിടെ നഷ്ടങ്ങളുടെ കണക്ക് പറയാനുള്ളത് ഇസ്രയേലിനാണ്. യുദ്ധം ഇസ്രയേലിനെ എത്തിച്ചത് വളരെ അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇസ്രയേല്‍ ശ്രദ്ധയമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇറാന്‍ പോരാട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുക്കുകയാണ് രാജ്യം.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയെ തോല്‍പിച്ച, കടുത്ത നിലപാടുള്ള പരമോന്നത നേതാവ് ഭരിക്കുന്ന ഇറാനെയാണ് ഇനി ഇസ്രയേലിന് നേരിടേണ്ടി വരിക. ലെബനനില്‍ ഹിസ്ബുള്ള നിലനില്‍ക്കുന്നുണ്ട്. സാരമായി തകര്‍ക്കപ്പെട്ടെങ്കിലും ഗാസയില്‍ ഇപ്പോഴും ഹമാസ് രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്തുന്നുണ്ട്. ഇസ്രയേല്‍ തകര്‍ക്കാന്‍ ശ്രമിച്ച ഇറാന്റെ പ്രോക്‌സി ശൃംഖലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇല്ലാതായിട്ടില്ല. നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കഠിനമായിരിക്കും. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുമെന്ന ഉറപ്പിലാണ് ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയത്. അതിനാൽ തന്നെ നെതന്യാഹുവിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാതെ അവസാനിച്ച യുദ്ധം ഇസ്രയേലിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രധാനമാണ്.

സമാധാനം എത്ര നാള്‍ വരെ?

യുഎസ് - ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടെന്നത് യാഥാത്ഥ്യമാണ്, എങ്കിലും ഈ കരാര്‍ എത്രനാള്‍ വരെ പോകുമെന്നതില്‍ ആശങ്കകള്‍ തുടരുകയാണ്. വേഴ്സായ് കൊട്ടരത്തില്‍ വച്ചാണ് ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതായി ട്രംപ് തന്നെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. കരാറില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാനും ഒപ്പുവച്ചതായി ഇറാനും സ്ഥിരീകരിച്ചിരുന്നു. ലെബനനില്‍ ഇസ്രയേൽ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ മറികടന്ന് തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇറാന്‍ കരാറില്‍ ഏര്‍പ്പെട്ടത്.

ദിനംപ്രതി നിലപാട് മാറ്റുന്ന ഡോണള്‍ഡ് ട്രംപ്

സമാധാന കരാറിലെത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്‍-യുഎസ് കരാര്‍ അന്തിമമല്ലെന്നും ഇറാന്‍ നന്നായി പെരുമാറിയില്ലെങ്കില്‍ ആക്രമണം വീണ്ടും തുടരുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.'യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടെങ്കിലും എനിക്ക് അവരുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആക്രമണം തുടരും. ബോബാക്രമണം നടത്തി ഇറാനെ തകര്‍ത്ത് കളയും'; എന്നാണ് ട്രംപ് പറഞ്ഞത്. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചക്കോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം ഉണ്ടായത്. ആദ്യമായല്ല നിര്‍ണായക തീരുമാനങ്ങള്‍ക്കിടയില്‍ ട്രംപ് ഭീഷണിയുമായി മുന്നോട്ട് വരുന്നത്. പക്ഷെ യുദ്ധം തുടങ്ങിയതു മുതല്‍ നടത്തിയ സമാധാന ശ്രമങ്ങളില്‍ ഏറ്റവും നിര്‍ണായകം എന്ന് എടുത്ത് പറയേണ്ട ഒന്നായിരുന്നു ഇത്തവണത്തെ കരാര്‍. സമാധാന ചര്‍ച്ചകള്‍ ഫലമില്ലാതെ അവസാനിച്ച നാളുകള്‍ക്ക് ഒടുവില്‍ ഇത് ആദ്യമായാണ് കരാറില്‍ രണ്ട് രാജ്യങ്ങളും ഒപ്പ് വെയ്ക്കുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ ഇടയ്ക്ക് ഇടക്കുള്ള നിലപാട് മാറ്റവും ഭീഷണിയും. അതിനാല്‍ തന്നെ സമാധാന കരാര്‍ എത്ര നാള്‍ നീളുമെന്നത്തില്‍ വ്യക്തതയില്ല. 60 ദിവസത്തെ വെടിനിര്‍ത്തല്‍ വിജയകരമായാല്‍ സമാധാന പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ.

Content Highlights:The world is closely watching the future of the temporary peace agreement between the United States and Iran. Explore its geopolitical impact, potential challenges, and what lies ahead for global stability.

To advertise here,contact us