'എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസി ഭരണകൂടം നടപ്പാക്കിയ കൂട്ടക്കൊലയുടെ ഇരകളായിരുന്നു ജൂതര്‍. ഇന്ന്, ഇറാന്‍ ഭരണകൂടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ കൂട്ടക്കൊലയുടെ ഇരയാകാന്‍ ജൂത രാഷ്ട്രം തയ്യാറല്ല.' കൃത്യമായിരുന്നു ഓപ്പറേഷന്‍ റൈസിങ് ലയണിനെ കുറിച്ചുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം. ഇസ്രയേലിനെതിരായ ഭീഷണി ഇല്ലാതാക്കാന്‍ എത്രനാള്‍ വേണമെങ്കിലും ഈ സൈനിക നടപടി തുടരുമെന്നും ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആരംഭിച്ചതിനുശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ഏഴുമിനിറ്റ് ദൈര്‍ഘ്യമുളള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഇരുപത് വര്‍ഷത്തോളമായി ഇറാനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇസ്രയേല്‍. അതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. അപ്പോഴെല്ലാം നെതന്യാഹു തന്നെയായിരുന്നു അധികാരത്തില്‍. നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമാണ്. 1981-ല്‍ ഓപ്പറേഷന്‍ ഓപ്പെറയിലൂടെ ഇറാഖിലെ ആണവകേന്ദ്രങ്ങളെ തകര്‍ത്തതുപോലെ തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാകുന്ന ഇറാനിലെ ആണവകേന്ദ്രങ്ങളെയും നാമാവശേഷമാക്കുക. 2012 ആയതോടെ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മൂര്‍ധന്യത്തിലെത്തി. അതേ വര്‍ഷമാണ് ഇറാന്‍ നടത്തുന്ന ആണവപരിപാടിയെ കുറിച്ചും അതിന്റെ ഭീഷണിയെക്കുറിച്ചും നെതന്യാഹു ലോകനേതാക്കളോട് വിശദീകരിക്കുന്നതും.
അധ്യാപകരെപോലെ കയ്യില്‍ ബോംബിന്റെ ഒരു രേഖാചിത്രവുമായെത്തിയാണ് 2012 സെപ്റ്റംബര്‍ 27ന് യുഎന്‍ പൊതുസഭായോഗത്തില്‍ ഇറാന്‍റെ നീക്കങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചത്. ഇറാനെതിരെ തുനിഞ്ഞിറങ്ങിയ ഇസ്രയേലിന്റെ ശ്രമത്തിന് ആ സമയത്ത് കടിഞ്ഞാണിട്ടത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയായിരുന്നു. അമേരിക്കയുടെ അറിവില്ലാതെ, അവരുടെ സമ്മതമില്ലാതെ ഇറാനെ ആക്രമിക്കാനാവില്ലെന്ന് അന്ന് ഇസ്രയേലിലെ സുരക്ഷാ-രഹസ്യാന്വേഷണ മേധാവികള്‍ പോലും കരുതി. (പക്ഷെ 1981ല്‍ ഇറാഖിലും 2007ല്‍ സിറിയയിലും ഇസ്രേയല്‍ നടത്തിയ ആക്രമണങ്ങള്‍ അമേരിക്കയ്ക്ക് ഒരു സൂചന പോലും നല്‍കാതെയായിരുന്നു നടപ്പാക്കിയതെന്ന കാര്യം അവരും മറന്നു.)
2015-ല്‍ ഇറാനുമായി ആണവ നിര്‍വ്യാപന ഉടമ്പടിയുണ്ടാക്കാനായി ഒബാമ മുന്നിട്ടിറങ്ങിയപ്പോള്‍ നെതന്യാഹു ഇടഞ്ഞു. ഒബാമയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റായെത്തിയ ഡോണള്‍ഡ് ട്രംപിനെ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ നെതന്യാഹു നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയപ്പോള്‍ ഇറാനുമായി വീണ്ടും ഒരു കരാറിന് മുതിര്‍ന്നു. ഇതും നെതന്യാഹുവിനെ ചൊടിപ്പിച്ചു. കൃത്യസമയത്താണ്, രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ആണവനിര്‍വ്യാപന കരാര്‍ ഇറാന്‍ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒപ്പം ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കുന്നതിന് ഇറാന് അമേരിക്ക അനുവദിച്ച കാലാവധി അവസാനിക്കുകയും ചെയ്തു. ഇനി വച്ചുതാമസിപ്പിക്കേണ്ടതില്ലെന്നും ഇങ്ങനെയൊരു അവസരം വീണുകിട്ടില്ലെന്നും തിരിച്ചറിഞ്ഞ നെതന്യാഹു വൈകിയില്ല. ആണവകേന്ദ്രങ്ങള്‍ കൃത്യമായി ടാര്‍ഗെറ്റ് ചെയ്ത് അമേരിക്കയിലെ ഒരു കോണ്‍ഗ്രസ്മാന്റെ ഭാഷയില്‍ 'സമാധാനപൂര്‍ണമായ' ബോംബിങ് നടത്തി.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം എന്തുകൊണ്ട് ഇപ്പോള്‍ എന്ന ചോദ്യത്തിന് മറ്റൊരു വിശദീകരണം കൂടെ ജിയോപൊളിറ്റ്ക്‌സ് നിരീക്ഷിക്കുന്ന ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനപ്രീതി നഷ്ടപ്പെടുമ്പോള്‍ വൈകാരികമായി ജനങ്ങളെ തനിക്കൊപ്പം നിര്‍ത്തുന്ന ഭരണാധികാരിയുടെ സൈക്കളോജിക്കല്‍ മൂവ്. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിച്ഛായ നഷ്ടം, പൊതുജനാഭിപ്രായ സര്‍വേകളില്‍ ജനപ്രീതി നഷ്ടപ്പെട്ടതായുള്ള തിരിച്ചറിവ്…ഇതെല്ലാം ജനപ്രിയ നയങ്ങള്‍ നടപ്പാക്കാന്‍, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജനതയുടെ മനസ്സിലെ ഇരിപ്പിടവും അധികാരക്കസേരയും തന്റെ കൈ വിട്ടുപോകാതിരിക്കാന്‍, നെതന്യാഹുവിനെ നിര്‍ബന്ധിക്കുകയായിരുന്നു. അതിന് നെതന്യാഹു കണ്ടെത്തിയ മാര്‍ഗമായിരുന്നിരിക്കണം ഇറാനെതിരായ യുദ്ധം!
ഒട്ടും ജനപ്രിയമല്ലാത്ത നടപടികള്‍ക്കൊരുങ്ങുമ്പോള്‍ കാലങ്ങളായി നെതന്യാഹു പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. തടുക്കാന്‍ കഴിയാത്ത ഒരു ശക്തിക്ക് മുന്നില്‍ തനിക്ക് കീഴടങ്ങേണ്ടി വന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. തീവ്രവലതുപക്ഷം തന്റെ സഖ്യകക്ഷിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയേക്കാം എന്ന ഭയമാണ് ഗാസയിലെ യുദ്ധം തുടരുന്നതിനും കരാറിലൂടെ ബന്ദികളെ മോചിപ്പിക്കാതിരിക്കുന്നതിനും കാരണമെന്ന് പൊതുജനങ്ങളെ ധരിപ്പിക്കാന്‍ നെതന്യാഹുവിന് സാധിച്ചിട്ടുണ്ട്. ഇസ്രയേലിന് ഭീഷണിയായ ഹമാസുമായി കരാറിലേര്‍പ്പെടേണ്ടി വന്നാല്‍ നെതന്യാഹു ഉയര്‍ത്തുക ഇറാനെതിരായ പോരാട്ടത്തില്‍ ഒപ്പമുള്ള ട്രംപിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വന്നുവെന്നാകും.
ഓര്‍ക്കുന്നില്ലേ, ഇറാനെതിരായ ആക്രമണത്തിന് മുന്‍പ് തകര്‍ച്ചയുടെ ഭീഷണിയിലായിരുന്നു സഖ്യം. പക്ഷെ, പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലിനെ നെതന്യാഹു സമര്‍ഥമായാണ് കൈകാര്യം ചെയ്തത്. നിര്‍ബന്ധിത സൈനികസേവനവുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക ജൂതരുമായി കരാറുണ്ടാക്കി നെതന്യാഹു അതിനെ നിഷ്പ്രയാസം മറികടന്നു. ഇറാനെതിരായ ആക്രമണത്തോടെ പ്രതിപക്ഷവും നെതന്യാഹുവിനെ പിന്തുണച്ചു.
അതേസമയം, ഇറാനെതിരായുള്ള ആക്രമണത്തിന് നിലവില്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നെതന്യാഹുവിനെയും അദ്ദേഹത്തിന്‍റെ പ്രതിരോധ നയങ്ങളെയും എതിര്‍ക്കുന്ന ഒരുപറ്റം ഉന്നതസുരക്ഷാമേധാവികളും മുന്‍ സുരക്ഷാമേധാവികളും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നെതന്യാഹുവിന് നേര്‍ക്കുയര്‍ന്ന അഴിമതി ആരോപണങ്ങളും, രാഷ്ട്രീയ അപവാദങ്ങളും, സ്വേച്ഛാധിപത്യത്തോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ആഗ്രഹവുമാണ് നെതന്യാഹുവിന്റെ തീരുമാനങ്ങളെ അവര്‍ വിശ്വാസത്തിലെടുക്കാത്തതിനുള്ള പ്രധാന കാരണം. ഇക്കാരണങ്ങള്‍ നെതന്യാഹുവിന്റെ നീക്കങ്ങളെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ്.
എന്നാല്‍ ഇറാന്‍ പോലൊരു രാജ്യത്തിന്‍റെ ആണവ പദ്ധതികളെ ആക്രമണത്തിലൂടെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒരു രാഷ്ട്രത്തലവന് തനിച്ചുസാധിക്കില്ല. കൃത്യമായ യുദ്ധതന്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് സാധ്യമാകൂ. അതിന് നേരത്തേ പറഞ്ഞ വിമര്‍ശകരുടെ സഹായം കൂടിയേ തീരൂ. പക്ഷെ ഇസ്രയേലിന് തിരിച്ചടിയുണ്ടായാല്‍, പ്രത്യാക്രമണങ്ങളില്‍ ജനജീവിതം ദുസ്സഹമായാല്‍ നിലവിലുള്ള പിന്തുണയെല്ലാം ഞൊടിയിടയില്‍ നഷ്ടപ്പെടുമെന്ന്
മറ്റാരേക്കാളും നെതന്യാഹുവിന് തന്നെ അറിയാം. ഹമാസിനെതിരായ പോരാട്ടത്തെ ആദ്യം പിന്തുണച്ചവര്‍ ഗാസയിലെ യുദ്ധം നീണ്ടുപോയപ്പോള്‍ യുദ്ധക്കൊതിയനെന്ന് വിശേഷിപ്പിച്ചത് നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണ് നെതന്യാഹു. അത് നെതന്യാഹുവെന്ന ഭരണാധികാരിയുടെ ഭാവിയെയും ബാധിക്കും. അതുകൊണ്ട് ഈ യുദ്ധം നെതന്യാഹുവിന് ജയിച്ചേ മതിയാകൂ, കാരണം ആണവായുധ ഭീഷണിയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച, ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊണ്ട ഭരണാധികാരിയായി ചരിത്രം നാളെ തന്നെ രേഖപ്പെടുത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
അതുകൊണ്ടാണ് ഇറാനിലെ ജനങ്ങളോടുപോലും തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുന്നത്. 'ഞങ്ങളുടെ പോരാട്ടം നിങ്ങള്‍ക്കെതിരായല്ല, അത് കഴിഞ്ഞ 46 വര്‍ഷമായി നിങ്ങളെ അടിച്ചമര്‍ത്തുന്ന ക്രൂരമായ ഏകാധിപത്യത്തിന് എതിരായാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ദിനം അടുത്തെത്തിയെന്നാണ് ഞാന്‍ കരുതുന്നത്. അത് സംഭവിച്ചാല്‍ രണ്ട് പുരാതന ജനതകള്‍ തമ്മിലുള്ള സൗഹൃദം വീണ്ടും തളിര്‍ക്കും. പരിഷ്‌കൃതരായ ലോകത്തിന് ഒരു ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണത്തിന്‍റെ കയ്യില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങള്‍ ഉണ്ടായിരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.'
Content Highlights: The Iran Factor: Israel's Attack Raises Questions About Netanyahu's Strategy