അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് തിരിച്ച വിമാനം അപകടത്തിൽപ്പെട്ട് ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുകയാണ്. ആറുമാസത്തിനിടയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന വിമാന അപകടത്തിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
ജൂണ്‍ 12
ഇന്ത്യയില്‍ അഹമ്മദാബാദിലെ വിമാന അപകട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അതേ ദിവസം തായ്‌ലാൻഡിലെ ബീച്ചിന് സമീപം മറ്റൊരു വിമാനാപകടം നടന്ന വാര്‍ത്തകള്‍ പലരും ശ്രദ്ധിക്കുന്നത്. തായ്‌ലാൻഡിൽ പൊലീസ് വിമാനം തകർന്ന് വീണ് ആറ് പേരാണ് കൊല്ലപ്പെട്ടത്. ഹുവാ ഹിൻ ജില്ലയിൽ പാരച്യൂട്ട് പരിശീലനത്തിന് മുന്നോടിയായി നടത്തിയ പരീക്ഷണ പറക്കലിനിടെയായിരുന്നു വിമാനം തകർന്ന് വീണത്.
ജൂൺ 9
ജൂൺ 9ന് അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ തീരത്തിന് സമീപം വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 414 ആണ് അപകടത്തിൽപ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാതെ അപകടം നടക്കുകയായിരുന്നു.
ജൂൺ 1
വിമാനത്താവളത്തിന് അടുത്ത് എത്താനിരിക്കെയായിരുന്നു ജെർമനിയിൽ ജൂൺ 1ന് വിമാനാപകടം നടന്നത്. പടിഞ്ഞാറൻ ജെർമനിയിൽ കെട്ടിടത്തിന്റെ ടെറസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ വീടിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
മെയ് 29
മെയ് 29 സൗത്ത് കൊറിയയിലുണ്ടായ വിമാന അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ പട്രോളിങ് വിമാനമാണ് തകർന്ന് വീണത്, വിമാനത്തിൽ നാല് പേർ ഉണ്ടായിരുന്നു. തെക്കുകിഴക്കൻ നഗരമായ പൊഹാങ്ങിലെ ബേസിൽ നിന്ന് പ്രാദേശിക സമയം 1.43ന് പട്രോളിങ് വിമാനം പുറപ്പെട്ടെങ്കിലും തകർന്ന് വീഴുകയായിരുന്നു. വിമാനം അപകടകത്തിൽപ്പെട്ടതിന്റെ കാരണങ്ങൾ വ്യക്തമല്ല.
മെയ് 22
കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ മർഫി കാന്യോൺ പരിസരത്ത് വിമാനം തകർന്ന് വീണ് ആറ് പേർ കൊല്ലപ്പെട്ടിരുന്നു.അപകടത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീപിടിക്കുകയും, നിരവധി ബ്ലോക്കുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വേണ്ടി വന്നിരുന്നു.
മെയ് 8
മെയ് എട്ടിന് ഉത്തരകാശിയിൽ നടന്നത് വിമാനാപകടമായിരുന്നില്ല. ഹെലികോപ്ടർ അപകടത്തിൽപ്പെടുകയായിരുന്നു. ഡെറാഡൂണിൽ നിന്ന് ഗംഗോത്രി ധാമിലേക്ക് പോകവെ ഉത്തരകാശിയിൽ ഹെലികോപ്ടറിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ആറ് യാത്രക്കാരും ഒരു ക്യാപ്റ്റനുമായിരുന്നു ഹോലികോപ്ടറിൽ ഉണ്ടായിരുന്നത്, ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
മെയ് ഏഴ്
മെയ് ഏഴിന് ഇന്ത്യൻ നഗരമായ ഭിസിയാനയിൽ വിമാനം തകർന്ന് വീണ് ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ബട്ടിൻഡയ്ക്ക് സമീപമുള്ള അകാലി ഖുർദ് ഗ്രാമത്തിന് സമീപമായിരുന്നു ആക്രമണം. ഭിസിയാനവ്യോമസേന സ്‌റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറി ഒരു വയലിൽ അപകടം നടന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
മെയ് 5
കലിഫോർണിയയിലെ സിമി വാലയിൽ ഉണ്ടായ വിമാന അപകടത്തിൽ രണ്ട് മനുഷ്യന്മാരും ഒരു നായയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് വീടുകൾക്കും കാര്യമായയ പരിക്കുകൾ സംഭവിച്ചു. സിമി വാലിയിലെ ഒരു ജനവാസ കേന്ദ്രത്തിലായിരുന്നു ഈ കൊച്ച് വിമാനം തകർന്ന് വീണത്. അപകടം നടന്നപ്പോൾ താമസക്കാർ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഏപ്രിൽ 27
അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്രാമപ്രദേശത്തായിരുന്നു ഏപ്രിൽ 27ന് ആക്രമണം നടന്നത്. സ്‌പോർട്ടിയയിൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്ക് മാറി സിംഗിൾ എഞ്ചിൻ മൂണി M20TN വിമാനം തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 26
2025 ഫെബ്രുവരി 26-നാണ് സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 46 പേരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയ്ക്കടുത്ത് ഓംഡർമൻ നോർത്തിലെ വാഡി സെദ്‌ന മിലിട്ടറി വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഓംഡർമൻ വാദി സെയ്ദ്‌ന എയർ ബേസിൽ നിന്ന് പറന്നുയർന്ന വിമാനം മിനിട്ടുകൾക്കകം തകർന്ന് വീഴുകയായിരുന്നു.
Content Highlight; Notable Worldwide Plane Crashes in 2025