മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം; രാജ രഘുവന്‍ഷിയുടെ കൊലയ്ക്ക് പിന്നില്‍ ഭാര്യ സോനം തന്നെയാണോ ?

ഭര്‍ത്താവ് തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും വിവാഹത്തിന് മുന്‍പ് തന്നെ രാജയില്‍ നിന്നും അകലം പാലിച്ചിരുന്നുവെന്നും ചാറ്റില്‍ സോനം പറയുന്നുണ്ട്

1 min read|11 Jun 2025, 07:26 pm

2025 മെയ് 11 ന് ഇന്‍ഡോറിലെ സഹ്കര്‍ നഗറില്‍ ഒരു വിവാഹം നടന്നു. രഘുവന്‍ഷി കുടുംബത്തിലെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ രാജ രഘുവന്‍ഷിയുടെയും സോനത്തിന്റെയും വിവാഹമായിരുന്നു അന്ന്. പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. മേഘാലയയിലെ ഷില്ലോങ്ങ് ആയിരുന്നു ഹണിമൂണിനായി അവര്‍ തെരഞ്ഞെടുത്ത സ്ഥലം. മധുവിധു ആഘോഷിക്കാന്‍ പോയ ദമ്പതികളില്‍ പക്ഷെ ജീവനോടെ മടങ്ങി എത്തിയത് സോനം മാത്രമായിരുന്നു.

എന്താണ് മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം

മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്തു.25-ന് മടങ്ങി വരുമെന്നും റൂം വേണമെങ്കില്‍ അറിയിക്കാം എന്നും പറഞ്ഞാണ് അവര്‍ ഹോം സ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തത്. പിന്നീട് ദമ്പതികള്‍ പോയത് ചിറാപുഞ്ചിയിലെ സോഹ്റയിലേക്കാണ്. വൈകുന്നേരത്തോടെ കാശി ഹില്‍സിലുള്ള മൗലാഖിയാത്ത് ഗ്രാമത്തിലെത്തി. അന്നവിടെ ഒരു ഹോം സ്റ്റേയില്‍ തങ്ങിയ രാജയും സോനവും പിറ്റേന്ന് ടൂറിസ്റ്റ് ഗൈഡിന്റെ സഹായം ഇല്ലാതെ തന്നെ ഗ്രാമത്തിലേക്ക് മടങ്ങി. അന്നാണ് ഇരുവരെയും കാണാതായത്. പിറ്റേന്ന് ഗ്രാമത്തില്‍ ഒരു സ്‌കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാർ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്‌കൂട്ടര്‍ ഉടമയെ കണ്ടെത്തുകയും ചെയ്തു. സ്‌കൂട്ടര്‍ ഉടമയാണ് രാജയും സോനവുമാണ് വണ്ടി വാടകക്ക് എടുത്തത് എന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. ഇതോടെ ദമ്പതികളെ കാണാനില്ലെന്ന വാര്‍ത്ത പരന്നു.

തുടര്‍ന്ന് ദിവസങ്ങളോളം സ്ഥലത്ത് തിരച്ചില്‍ നടത്തി. ഒടുവില്‍ ജൂണ്‍ 2-ന് ഉള്‍വനത്തില്‍ നിന്നും രാജയുടെ മൃതദേഹം കണ്ടെടുത്തു. പാതി അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം. സോനത്തിനായുള്ള തിരച്ചില്‍ പുരോഗമിക്കവേ ദമ്പതികളെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പോലീസിനോട് പറഞ്ഞു. ഇതാണ് കേസിലെ വഴിത്തിരിവായത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ പൊലീസ് സോനത്തെ കണ്ടെത്തി.

എന്നാല്‍, ഇവരെ പോലീസ് കണ്ടെത്തിയത് മേഘാലയയില്‍ നിന്നല്ല. 1200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ വാരാണസി ഗാസിപൂര്‍ മെയിന്‍ റോഡിലുള്ള ധാബയിലെത്തിയ സോനം കട ഉടമയായ സാഹില്‍ യാദവിനോട് മൊബൈല്‍ ആവശ്യപ്പെട്ടു.

അവര്‍ വീട്ടുകാരെ വിളിച്ചു കരയുകയായിരുന്നെന്നും തകര്‍ന്ന അവസ്ഥയിലായിരുന്നെന്നും സാഹില്‍ പറയുന്നു. സോനത്തിന്റ സഹോദരന്‍ പറഞ്ഞത് അനുസരിച്ച് സാഹിലാണ് പോലീസിനെ വിവരമറിയിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ പോലീസ് എത്തി ഇവരെ കൊണ്ടുപോവുകയായിരുന്നു. ആഭരണങ്ങള്‍ കൈക്കലാക്കാന്‍ എത്തിയ അക്രമി സംഘത്തോട് പൊരുതുന്നതിനിടെ ആണ് രാജ കൊല്ലപ്പെട്ടതെന്നും മറ്റൊന്നും തനിക്ക് ഓര്‍മയില്ല എന്നുമാണ് സോനം പൊലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് നല്‍കി ആരോ തന്നെ ഗാസിപൂരില്‍ എത്തിച്ചാണ് എന്നും അവര്‍ പറഞ്ഞു.

എന്നാല്‍, സോനത്തിനെതിരെ രാജയുടെ അമ്മ ഉമ രഘുവന്‍ഷി രംഗത്തെത്തി. ഹണിമൂണിന് കശ്മീരില്‍ പോകാനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ അതുവേണ്ട ഷില്ലോങ് മതിയെന്ന തീരുമാനം സോനത്തിന്റേതായിരുന്നുവെന്നും ഉമ പറയുന്നു. യാത്രയ്ക്കും താമസത്തിനും ഉള്ള എല്ലാ ബുക്കിങ്ങും നടത്തിയത് സോനം തന്നെയാണ്. ഹണിമൂണിന് പോകുന്നതിനായി സ്വന്തം വീട്ടില്‍ നിന്നാണ് സോനം എത്തിയതെന്നും മകനോട് ആഭരണങ്ങള്‍ ധരിക്കാന്‍ പറഞ്ഞത് മരുമകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 10 ലക്ഷം വിലമതിക്കുന്ന ഡയമണ്ട് മോതിരവും മാലയും ബ്രേസ്‌ലെറ്റുമാണ് മകന്‍ ധരിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

രാജയുടെ കൊലപാതകത്തിന് പിന്നില്‍ സോനം ആണെന്നാണ് മേഘാലയ പൊലീസിന്റെയും ഇന്‍ഡോര്‍ പൊലീസിന്റെയും നിഗമനം. കൊലപാതകം ആസൂത്രണം ചെയ്തത് സോനം ആണെന്നും സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചത് എന്നും പൊലീസ് പറയുന്നു. ഇന്‍ഡോര്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് പണ്ടോദിയ പറയുന്നത് പ്രകാരം, രാജ് കുഷ്വഹ എന്ന യുവാവുമായി സോനം പ്രണയത്തില്‍ ആയിരുന്നു. ഇവര്‍ ഒന്നിച്ചു ജീവിക്കാനായി ഹണിമൂണിനിടെ രാജയെ കൊല്ലാന്‍ തീരുമാനിക്കുകയും അതിനായി ആളെ ഏര്‍പ്പടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാജ്, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും 19 മുതല്‍ 23 വരെ പ്രായം ഉള്ളവരാണ്.

എന്നാല്‍, മകള്‍ നിരപരാധി ആണെന്നും അവള്‍ക്ക് ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാനാകില്ല എന്നുമാണ് സോനത്തിന്റെ കുടുംബം പറയുന്നത്. കേസില്‍ ന്യായമായ അന്വേഷണം നടക്കണമെന്നും അതിനു സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മേഘാലയ പൊലീസ് കള്ളം പറയുകയാണ്, ഇരുകുടുംബങ്ങളുടേയും സമ്മതത്തോടെയായിരുന്നു വിവാഹം, മകള്‍ എന്തിനു സ്വന്തം ഭര്‍ത്താവിനെ കൊല്ലണം എന്ന് അവര്‍ ചോദിക്കുന്നു.

അതിനിടെ സോനം രഘുവംശി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം മുതല്‍ ആണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവ് രാജ രഘുവംശിയെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. സോനത്തിന്റെയും രാജിന്റെയും ചാറ്റാണ് പുറത്തുവന്നത്. ഭര്‍ത്താവ് തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും വിവാഹത്തിന് മുന്‍പ് തന്നെ രാജയില്‍ നിന്നും അകലം പാലിച്ചിരുന്നുവെന്നും ചാറ്റില്‍ സോനം പറയുന്നുണ്ട്. സോനം ഫോണിലൂടെ കൊലയാളി സംഘത്തിന് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്തിരുന്നതായും പൊലീസ് പറയുന്നു. ഇതിലൂടെയാണ് സംഘം ദമ്പതികളുടെ ലോക്കേഷന്‍ ട്രാക്ക് ചെയ്തിരുന്നത്.

വിവാഹപൂര്‍വ പ്രണയമാണോ രാജയുടെ ജീവനെടുത്തത്? അതോ ഈ കൊലപാതകത്തിന് പിന്നില്‍ നിഗൂഢകളുടെ ചുരുളുകള്‍ ഇനിയും അഴിയാനുണ്ടോ? കണ്ടറിയാം.

Content Highlights: Meghalaya Honeymoon Murder Case explained

To advertise here,contact us