ആകർഷകമായ ഓഫറുകളും കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരെ നൽകുന്ന വ്യാജ പരസ്യങ്ങൾക്കും അംഗീകാരമില്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമെതിരെ യുഎഇ നിവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ആകർഷകമെന്ന് തോന്നിക്കുന്ന ഇത്തരം ഓഫറുകളിൽ വീഴുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മറ്റ് സുരക്ഷാ ഭീഷണികൾക്കും വഴിതുറക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ഒറ്റ പരസ്യം പോലും ആളുകളുടെ പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളുടെ തുടക്കമാകാം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ബോധവത്ക്കരണ വീഡിയോയിലൂടെയാണ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ വഴി വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കുന്നത് പണവും നിയമപരമായ അവകാശങ്ങളും നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, വലിയ നിയമനടപടികൾ നേരിടേണ്ട സാഹചര്യവും ഉണ്ടാക്കിയേക്കാം.
അനധികൃത മാർഗ്ഗങ്ങളിലൂടെ വീട്ടുജോലിക്കാരെ നിയമിക്കുന്നത് വീടുകളിൽ മോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ കുറഞ്ഞ നിരക്കുകൾ കണ്ട് മാത്രം ആരും ഇത്തരം ഏജൻസികളെ സമീപിക്കരുത്. ആദ്യനോട്ടത്തിൽ ലാഭകരമെന്ന് തോന്നുന്ന കാര്യങ്ങൾ പിന്നീട് വൻ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം.
വീട്ടുജോലിക്കാരെ നിയമിക്കുന്നതിനോ പണം കൈമാറുന്നതിനോ മുൻപായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകണമെന്ന് ദുബായ് പൊലീസ് അഭ്യർത്ഥിച്ചു.
Content Highlights: Dubai Police has cautioned residents against fraudulent advertisements offering domestic workers at unusually low prices. Residents are advised to verify that recruitment agencies are licensed and approved by the UAE Ministry of Human Resources and Emiratisation before hiring or making payments.