ഇന്ത്യയിൽ നിന്ന് യുഎഇ ക്രിക്കറ്റിന്റെ നെറുകയിലേക്ക്; വിസ്മയ യാത്രയുമായി 20കാരൻ അയാൻ അഫ്സൽ

മറ്റ് പല യുവ ക്രിക്കറ്റർമാരെയും പോലെ ഐപിഎല്ലിൽ കളിക്കുക എന്നതും അയാന്റെ വലിയൊരു സ്വപ്നമാണ്

സമീപകാലത്ത് യുഎഇ ക്രിക്കറ്റ് ലോകത്ത് കൈവരിച്ച വളർച്ച അവിശ്വസനീയമാണ്. യുഎഇ ഭരണാധികാരികളും ക്രിക്കറ്റ് ബോർഡും നൽകിയ മികച്ച പിന്തുണയും കളിക്കളത്തിൽ താരങ്ങളുടെ മികച്ച പ്രകടനവും ഈ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ യുഎഇ ക്രിക്കറ്റ് ടീമിൽ ശ്രദ്ധേയനായ താരമാണ് ഇന്ത്യയിൽ ജനിച്ച 20-കാരനായ ഓൾറൗണ്ടർ അയാൻ അഫ്സൽ ഖാൻ. മുംബൈയിലെ ചെംബൂരിൽ ജനിച്ച അയാൻ, ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം യുഎഇയിലേക്ക് കുടിയേറുന്നത്.

"ഞാൻ വളർന്നത് യുഎഇയിലാണ്, ഈ നാട് എനിക്ക് സ്വന്തം വീട് പോലെയായി മാറി. വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ക്രിക്കറ്റിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള അവസരവും യുഎഇ എനിക്ക് നൽകി," അയാൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. കുടുംബത്തിന് മികച്ചൊരു ഭാവി തേടിയാണ് അയാന്റെ മാതാപിതാക്കൾ യുഎഇയിലേക്ക് മാറിയത്. എന്നാൽ ആ പ്രവാസം പിന്നീട് അയാന്റെ ജീവിതത്തിലെയും ക്രിക്കറ്റിലെയും വലിയ വഴിത്തിരിവായി മാറുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമല്ല അയാന്റെ ലക്ഷ്യം. യുഎഇക്കായി വലിയ ടൂർണമെന്റുകൾ ജയിക്കുക, ലോകത്തിലെ പ്രമുഖ ടി20 ലീഗുകളിൽ സാന്നിധ്യമറിയിക്കുക, വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു കരിയർ പടുത്തുയർത്തുക എന്നിവയാണ് ഈ യുവതാരത്തിന്റെ പ്രധാന ആഗ്രഹങ്ങൾ.

ഇന്ത്യൻ ക്രിക്കറ്റും ഇതിഹാസ താരങ്ങളും അയാന്റെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് അയാന്റെ റോൾ മോഡൽ. "ഹാർദിക് പാണ്ഡ്യയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള മികവുമാണ് എന്നെ ആകർഷിച്ചത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും കളിയുടെ ഗതി മാറ്റാൻ അദ്ദേഹത്തിന് സാധിക്കും. സമ്മർദ്ദ നിമിഷങ്ങളിൽ അദ്ദേഹം കളി കൈകാര്യം ചെയ്യുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്," അയാൻ വെളിപ്പെടുത്തി.

മറ്റ് പല യുവ ക്രിക്കറ്റർമാരെയും പോലെ ഐപിഎല്ലിൽ കളിക്കുക എന്നതും അയാന്റെ വലിയൊരു സ്വപ്നമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിനായി ഭാവിയിൽ ജേഴ്സിയണിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുപ്പത്തിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും യുഎഇയിലെ ജീവിതവും അവസരങ്ങളും അദ്ദേഹത്തിന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചു. ഇപ്പോൾ യുഎഇ ദേശീയ ടീമിനായി സർവ്വതും നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൻ വ്യക്തമാക്കുന്നു.

ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും അയാൻ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ നിമിഷങ്ങളിലൊന്നാണ്. കൂടാതെ, വെറും 16-ാം വയസ്സിൽ ഐസിസി പുരുഷ ടി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും അയാൻ സ്വന്തമാക്കി. രാജ്യത്തിനായി കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തവും ആവേശവുമാണ് അനുഭവപ്പെട്ടതെന്ന് താരം ഓർത്തെടുക്കുന്നു.

വളർച്ചയുടെ പാതയിൽ കളിയിലെ ഫോമില്ലായ്മയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളും അടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളെയും അയാന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം തിരിച്ചടികൾ തന്നിലെ ക്രിക്കറ്ററെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിച്ചുവെന്നാണ് അയാൻ വിശ്വസിക്കുന്നത്. ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ആ അനുഭവങ്ങൾ പഠിപ്പിച്ചു.

വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലാണ് യുഎഇ വിശ്വസിക്കുന്നതെന്ന് അയാൻ പറയുന്നു. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന സമീകൃതമായ ഒരു ടീമാണ് യുഎഇയുടേത്. സമീപകാലത്ത് എസിസി പ്രീമിയർ കപ്പ് ഫൈനലിൽ നേപ്പാളിനോട് പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുപോകാനാണ് ടീമിന്റെ തീരുമാനം. ഇന്ത്യയിൽ ജനിച്ച്, യുഎഇയിൽ വളർന്ന്, ഇന്ന് പ്രവാസി നാടിന്റെ അഭിമാനമായി മാറിയ അയാൻ അഫ്സൽ ഖാൻ യുഎഇക്കായി വലിയ കിരീടങ്ങൾ നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ തന്റെ പ്രയാണം തുടരുകയാണ്.

Content Highlights: Twenty-year-old Aayan Afzal has made a remarkable journey in cricket, moving from India to the UAE and establishing himself on the UAE cricket scene.

To advertise here,contact us