റിച്ചാർഡ് വിളിച്ചിട്ടും വിശ്വസിച്ചില്ല,ഒടുവിൽ യൂട്യൂബ് ലൈവ് കണ്ട് ഉറപ്പിച്ചു; Big Ticket നേടി ബെംഗളൂരു സ്വദേശി

ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് വിളിച്ചപ്പോഴും വിശ്വസിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു പ്രണവ് മാലിലിന്റെ പ്രതികരണം

ബിഗ് ടിക്കറ്റില്‍ ഈ ആഴ്ച ഭാഗ്യം തെളിഞ്ഞവരില്‍ ഇന്ത്യക്കാരനും. ബെംഗളൂരു സ്വദേശിയായ പ്രണവ് മാലില്‍ സോല്‍, ഇറാന്‍ പൗരനായ അഹ്‌മദ് സദേ, പാകിസ്താന്‍ പൗരനായ സുല്‍ക്വാര്‍നൈന്‍ മാലിക്, ഫിലിപ്പീന്‍ പൗരയായ ഐഡ വില്ലാന്വേവ കാന്റെനോ എന്നിവര്‍ക്കാണ് 25,000ദിര്‍ഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്.

ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് വിളിച്ചപ്പോഴും വിശ്വസിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു പ്രണവ് മാലിലിന്റെ പ്രതികരണം. പിന്നാലെ യൂട്യൂബില്‍ ബിഗ്ടിക്കറ്റിന്റെ ലൈവെടുത്ത് നോക്കാന്‍ റിച്ചാര്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രണവിന് ഇക്കാര്യം വിശ്വസിക്കാനായത്. 067408 എന്ന നമ്പറുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെയായിരുന്നു പ്രണവെടുത്തത്.

ബിഗ് ടിക്കറ്റ് തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു അഹ്‌മദ് സദേയുടെ പ്രതികരണം. ഈ മാസത്തെ ആദ്യ ആഴ്ചത്തെ ഇ- ഡ്രോയ്ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അഹ്‌മദ് സദേ ടിക്കറ്റെടുത്തത്. 029553 എന്ന നമ്പറാണ് അഹ്‌മദ് സദേയ്ക്ക് ഭാഗ്യം കൊണ്ടെത്തിച്ചത്.

ഫിലിപ്പീന്‍ സ്വദേശിയായ 61കാരിയായ ഫാര്‍മസിസ്റ്റ് ഐഡ വില്ലാന്വേവ കാന്റെനോയാണ് അടുത്ത ഭാഗ്യവതി. കഴിഞ്ഞ 19 വര്‍ഷമായി അബുദാബിയിലാണ് ഐഡ താമസിക്കുന്നത്. മൂന്ന് മക്കളില്‍ ഒരാളോടൊപ്പമാണ് ഐഡ താമസിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ 10 സഹപ്രര്‍ത്തകരോടൊപ്പം ഐഡ നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

എന്നാല്‍ നിരന്തരം ടിക്കറ്റെടുത്തിട്ടും വിജയിക്കാത്തതിനെ തുടര്‍ന്ന് ടിക്കറ്റ് എടുക്കുന്നതില്‍ നിന്നും ഐഡയും സഹപ്രവര്‍ത്തകരും വിട്ടുനിന്നിരുന്നു. എന്നാല്‍ വീണ്ടും ഒരു തവണ കൂടി ശ്രമിച്ചപ്പോഴാണ് ഐഡയെ തേടി ഭാഗ്യമെത്തിയത്. ഇത്തവണ തന്റെയും മകളുടെയും പിറന്നാള്‍ തീയതി ചേര്‍ന്ന നമ്പറാണ് ഐഡ തെരഞ്ഞെടുതത്തത്. കിട്ടിയ തുക എല്ലാവരും ചേര്‍ന്ന് പങ്കിട്ടെടുക്കാനാണ് തീരുമാനം.

പാകിസ്താന്‍ പൗരനാണെങ്കിലും സുല്‍ക്വാര്‍നൈന്‍ മാലിക് ജനിച്ചതും വളര്‍ന്നതും യുഎഇയിലാണ്. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണ് മാലിക് ആദ്യമായി ബിഗ് ടിക്കറ്റെടുക്കുന്നത്. എന്നാല്‍ ടിക്കറ്റില്‍ ഭാഗ്യം തെളിയാത്തതിനെ തുടര്‍ന്ന് അദ്ദേഹം ടിക്കറ്റെടുക്കുന്നത് അവസാനിപ്പിച്ചു. പക്ഷേ, വീണ്ടും ടിക്കറ്റെടുത്ത് ആറാം തവണ ഭാഗ്യമെത്തുകയായിരുന്നു. താന്‍ ഭാഗ്യ നമ്പറുകളില്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ട് താന്‍ ടിക്കറ്റ് വെറുതെ എടുത്തതാണെന്നും മാലിക് പറഞ്ഞു.

Content Highlights:

To advertise here,contact us