യുഎഇയിൽ വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഉച്ചവിശ്രമ നിയമം കർശനമായി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി, ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയുള്ള സമയത്ത് ഡെലിവറി ജീവനക്കാരെ (റൈഡേഴ്സ്) ജോലി ചെയ്യാൻ കമ്പനികൾക്ക് നിർബന്ധിക്കാനാകില്ലെന്ന് മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി. ഈ സമയത്ത് ജോലി ചെയ്യണോ വേണ്ടയോ എന്ന് തൊഴിലുടമയുമായി ആലോചിച്ച് ജീവനക്കാർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.
ഡെലിവറി ജീവനക്കാർക്ക് ആശ്വാസമേകാൻ രാജ്യത്തുടനീളം 12,000-ത്തിലധികം എയർകണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഈ തണലിടങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസത്തെ ഉച്ചവിശ്രമ കാലയളവിലാണ് ലഭ്യമാകുക. തുടർച്ചയായ നാലാം വർഷമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള യുഎഇയുടെ വിപുലമായ തന്ത്രങ്ങളുടെ ഭാഗമാണിത്.
നിശ്ചിത ജോലിസ്ഥലങ്ങളിൽ അല്ലാതെ എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഡെലിവറി ജീവനക്കാർ എന്നതിനാലാണ് ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സമയബന്ധിതമായി എത്തിക്കേണ്ടി വരുന്ന ഇവരുടെ ജോലിയുടെ പ്രത്യേകതയും മന്ത്രാലയം കണക്കിലെടുത്തിട്ടുണ്ട്. റൈഡർമാർക്ക് തങ്ങളുടെ ഡെലിവറി ആപ്പുകളിലുള്ള ഇന്ററാക്ടീവ് മാപ്പുകൾ വഴി തങ്ങൾക്ക് തൊട്ടടുത്തുള്ള വിശ്രമകേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും.
വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ മേഖലയുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ദുബായ് ആർടിഎ, അബുദാബി മൊബിലിറ്റി, വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകൾ, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്ക് പുറമെ തലാബാത്, ഡെലിവെറൂ, നൂൺ, കരീം, കീറ്റ തുടങ്ങിയ പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഇതിന്റെ ഭാഗമാണ്. കൂടാതെ നിരവധി റെസ്റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും ക്ലൗഡ് കിച്ചണുകളും തൊഴിലാളികൾക്കായി തങ്ങളുടെ വാതിലുകൾ തുറന്നുനൽകിയിട്ടുണ്ട്.
Content Highlights: UAE authorities have issued a directive ensuring delivery riders are not forced to work during mandatory lunch break hours, offering relief from extreme heat conditions and improving worker safety.