പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് രാജ്യം വിട്ടുപോകാൻ കഴിയാത്ത ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വൈദ്യ സഹായവുമായി യുഎഇ. നിരവധി ആരോഗ്യ സംഘടനകളും കൂട്ടായ്മകളുമാണ് ഇതിനായി രംഗത്തെത്തിയിരിക്കുന്നത്. ചിലർ സൗജന്യ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്തപ്പോൾ, മറ്റുള്ളവർ അടിയന്തര മരുന്നുകളും പരിശോധനകളും ലഭ്യമാക്കാൻ രംഗത്തുണ്ട്.
സഹായം ആവശ്യമുള്ള ഏത് യാത്രക്കാരനും തങ്ങളെ സമീപിക്കാമെന്ന് പാകിസ്താൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. നസീം സാബിർ സ്ഥിരീകരിച്ചു. "വിട്ടുമാറാത്ത അസുഖങ്ങളുള്ള രോഗികൾക്ക് അവരുടെ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായേക്കാം. അല്ലെങ്കിൽ ചിലർക്ക് സീസണൽ പനി ബാധിച്ചേക്കാം. അവർക്ക് പിഎംസിയിൽ വരാം. അവരുടെ ഗുരുതരമായതോ വിട്ടുമാറാത്തതോ ആയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 8.30 മുതൽ രാത്രി 9.30 വരെ കേന്ദ്രം പ്രവർത്തിക്കും.''
ചികിത്സാ ചെലവുകൾ പൂർണ്ണമായും വഹിക്കുന്നതിനായി പിഎംസി ഒരു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. രോഗികൾക്ക് സൗജന്യ കൺസൾട്ടേഷനുകൾ, രക്തപരിശോധനകൾ, എക്സ്-റേ, അൾട്രാസൗണ്ട് എന്നിവയും ചെറിയ ശസ്ത്രക്രിയകളും ലഭ്യമാകും. മാസങ്ങളോളം ഉപയോഗിക്കാനുള്ള മരുന്നുകൾ കേന്ദ്രം നൽകില്ലെങ്കിലും ദുബായിൽ തങ്ങേണ്ടി വരുന്ന അധിക ദിവസങ്ങളിലേക്ക് ആവശ്യമായ അടിയന്തര മരുന്നുകളോ വിട്ടുമാറാത്ത അസുഖങ്ങൾക്കുള്ള മരുന്നുകളോ നൽകുന്നതാണ്.
സന്നദ്ധ സംഘടനകൾക്ക് പുറമെ, യുഎഇയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് സൗജന്യമോ ഇളവുകളോട് കൂടിയതോ ആയ സേവനങ്ങളുമായി ആരോഗ്യ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തുംബൈ ഹെൽത്ത് കെയർ ഗ്രൂപ്പ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് മാർഗനിർദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പിന്തുണയും ലഭ്യമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററിലൂടെ ഗ്രൂപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.
Content Highlights: Amid the tense situation in West Asia, the UAE has announced free medical assistance for people who are unable to leave the country, offering relief to residents and expatriates during the crisis.