മൂന്ന് ആഡംബര കാറുകളുടെ ഉടമയായ ഭിക്ഷാടകനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. ഭിക്ഷാടനത്തിന് ശേഷം യാചക വേഷം മാറ്റി ആഡംബര കാറില്‍ മടങ്ങിപ്പോകുന്നതായിരുന്നു ഇയാളുടെ രീതി. യുഎഇ നിയമ പ്രകാരം ഭിക്ഷാടനം ഗുരുതമായ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
വിശുദ്ധ റമദാന്‍ മാസത്തില്‍ ദുബായ് പൊലീസ് നടത്തിവരുന്ന ശക്തമായ പരിശോധനക്കിടെയാണ് മൂന്ന് ആഡംബര കാറുകള്‍ സ്വന്തമായുള്ള യാചകനെ പിടികൂടിയത്. ഹൃയയഭേദകമായ കഥകള്‍ പറഞ്ഞ് പൊതുജനങ്ങളുടെ മാനുഷിക വികാരം മുതലെടുത്തായിരുന്നു ഭിക്ഷാടനം നടത്തിവന്നിരുന്നത്. പള്ളികള്‍, വ്യാപാര സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റുന്നതിനായി മുഷിഞ്ഞ വേഷമായിരുന്നു ഭിക്ഷാടന വേളയില്‍ ധരിച്ചിരുന്നത്. എന്നാല്‍ ഭിക്ഷാടനത്തിന് ആഡംബര കാറിലായിരുന്നു മടക്കം. ഭിക്ഷാടനത്തിലൂടെ ഇയാല്‍ വലിയ തുക സമ്പാദിച്ചതായും മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയതായും അന്വേഷത്തില്‍ വ്യക്തമായി. തുടര്‍ നിയമ നടപടിക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ദുബായ് പൊലീസ് അറിയിച്ചു.
റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ദിക്കുന്നതായാണ് കണ്ടെത്തല്‍. പിടിയിലായ ഭിക്ഷക്കാരില്‍ 90 ശതമാനവും സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരാണെന്ന് ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു. ഓണ്‍ലൈന്‍ വഴി തട്ടിപ്പുനടത്തുന്ന സംഘവും സജീവമാണ്. ആശുപത്രികിടക്കയില്‍ കിടക്കുന്ന രോഗികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ടാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ഇവരില്‍ പലരും എഐ സാങ്കേതിക വിദ്യയുടെ സഹായത്താന്‍ നിര്‍മിക്കുന്ന ചിത്രങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.
യുഎഇ നിയമ പ്രകാരം ഭിക്ഷാടനം ഗുരുതരമായ കുറ്റമാണ്. കനത്ത പിഴക്ക് പുറമെ ആറ് മാസം വരെ തടവുശിക്ഷയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ വഴി മാത്രം അത് കൈമാറമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ ദുബായ് പൊലീസിന്റെ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Content Highlights: Dubai Police arrested a beggar who was found to own three luxury cars. The shocking revelation has sparked debate over organized begging networks in the UAE.