ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യുഎഇ; ചരിത്ര നേട്ടം

സർവെ റിപ്പോർട്ടിൽ സൗദി അറേബ്യ ഒന്‍പതാം സ്ഥാനം നേടി

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യുഎഇ. ഗ്രീസിന് പിന്നാലെ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യുഎഇയുടെ ചരിത്ര നേട്ടം. സൗദി അറേബ്യ ഒന്‍പതാം സ്ഥാനം നേടി. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ 2026ലെ 'ഗ്ലോബല്‍ റെസിഡന്‍സ് പ്രോഗ്രാം ഇന്‍ഡക്സി'ലാണ് യുഎഇയുടെ മികച്ച നേട്ടം വ്യക്തമാക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു യുഎഇയുടെ സ്ഥാനം. എന്നാല്‍ ഇത്തവണ72 പോയിന്റുകളോടെയാണ് യുഎഇയുടെ മുന്നേറ്റം. ഇന്‍ഡക്സ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യുഎഇ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നത് എന്നതും പ്രത്യേകതയാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ അറബ് രാജ്യവും യുഎഇ തന്നെയാണ്. ജീവിതനിലവാരം, നികുതി കാര്യക്ഷമത, നിക്ഷേപ അന്തരീക്ഷം, സുരക്ഷ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് സര്‍വെയ്ക്ക് അടിസ്ഥാനമാക്കിയത്.

ഇമിഗ്രേഷന്‍ വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ റെസിഡന്‍സ് പ്രോഗ്രാം ഇന്‍ഡക്സ് തയ്യാറാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്ന നയങ്ങള്‍, ലളിതമായ നികുതി വ്യവസ്ഥ, മികച്ച ജീവിത സാഹചര്യങ്ങള്‍, തുടങ്ങി വിവിധ ഘടകങ്ങളാണ് യുഎഇയുടെ നേട്ടത്തിന് പിന്നില്‍. ലളിതമായ റെസിഡന്‍സി നടപടിക്രമങ്ങളും സുസ്ഥിരമായ ഭരണനയങ്ങളും വിദേശി കുടുംബങ്ങള്‍ക്ക് രാജ്യത്തോടുളള വിശ്വാസം വര്‍ധിപ്പിച്ചതായും സര്‍വെ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ കാലങ്ങളായി നിലനിര്‍ത്തിപ്പോന്ന മേധാവിത്വത്തിന് യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ പ്രവാസികളുടെയും നിക്ഷേപകരുടെയും കുടിയേറ്റം വരും വര്‍ഷങ്ങളില്‍ യുഎഇയിലേക്ക് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 73 പോയിന്റോടെയാണ് ഗ്രീസ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

Content Highlights: uae among world's top three best countries to live in report

To advertise here,contact us