ദുബായ് മാരത്തോണിൽ വന്‍ ജനപങ്കാളിത്തം; നാലാം തവണയും എത്യോപ്യന്‍ താരങ്ങള്‍ വിജയികൾ

പുരുഷ വനിത വിഭാഗത്തില്‍ ആദ്യ പത്തില്‍ ഒരാള്‍ മാത്രമാണ് എത്യോപിയക്കാരനല്ലാത്തൊരാള്‍ ഇടംപിടിച്ചത്.

ദുബായ് മാരത്തോണിന്റ 25-ാമത് എഡിഷന് വന്‍ ജനപങ്കാളിത്തം. പുരുഷ വനിത വിഭാഗങ്ങളില്‍ എത്യോപ്യന്‍ താരങ്ങളാണ് ആദ്യ സ്ഥാനങ്ങളിലെത്തിയത്. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ മാരത്തോണില്‍ പങ്കാളികളായി. തുടര്‍ച്ചയായനാലാം തവണയും എത്യോപ്യന്‍ താരങ്ങള്‍ മാരത്തോണില്‍ വിജയികളായി.

പുരുഷവിഭാഗത്തില്‍ നിബ്രത് മെലാക്കും വനിത വിഭാഗത്തില്‍ അഞ്ചിനാലു ഡെസ്സിയും ജേതാക്കള്‍ ആയത് റെക്കോര്‍ഡ് സമയത്തിലാണ്. നിബ്രത് കഴിഞ്ഞ തവണത്തെ ചാമ്പ്യനേക്കാള്‍ 50 സെക്കന്റ് സമയം മെച്ചപ്പെടുത്തിയപ്പോള്‍ 23 കാരിയായ ഡെസി തന്റെ തന്നെ മികച്ച സമയം 4 മിനുട്ട് മെച്ചപ്പെടുത്തി. നിബ്രത് 2 മണിക്കൂര്‍ 4 മിനുട്ടില്‍ ഓടിതീര്‍ത്തപ്പോള്‍ ഡെസി എടുത്തത് 2 മണിക്കൂര്‍ 18 മിനുട്ട് 31 സെക്കന്റാണ്. പുരുഷ വനിത വിഭാഗത്തില്‍ ആദ്യ പത്തില്‍ ഒരാള്‍ മാത്രമാണ് എത്യോപിയക്കാരനല്ലാത്തൊരാള്‍ ഇടംപിടിച്ചത്.

പുരുഷ വിഭാഗത്തില്‍ മുന്നാം സ്ഥാനത്തെത്തിയ റുവാണ്ടയുടെ ജോണ്‍ ഹാകിസിമാനയാണ് ആ താരം. യാസിന്‍ ഹാജി പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയപ്പോള്‍ വനിതവിഭാഗത്തില്‍ മുലിയേ ദേകെബോ രണ്ടാം സ്വന്തമാക്കി. വെറും 12 സെക്കന്റ് വ്യത്യാസത്തിലാണ് ദെകെബോയെ ഡെസി മറികടന്നത്.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഫുള്‍ മാരത്തണ്‍, ഹാഫ്-മാരത്തണ്‍, 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മാരത്തണിന്റെ ഭാഗമായി നഗരത്തിലെ വിവിധ മേഖലകളില്‍ നാളെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ദുബായ് മെട്രോ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ പ്രവര്‍ത്തിച്ചു.

Content Highlights: The Dubai Marathon attracted massive participation from around the world, with runners from different countries competing for the top honors. For the fourth time, Ethiopian athletes claimed victory in the men's and women's categories, continuing their dominance in the event.

To advertise here,contact us