അബുദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍

20 ശതമാനത്തിന് മുകളിലാണ് ഇന്ത്യക്കാരായ സന്ദര്‍ശകരുടെ എണ്ണം

അബുദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍. 68,46,723 പേരാണ് 2025ല്‍ മസ്ജിദില്‍ സന്ദര്‍ശനം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

2024നെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണ് അബുദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഇതില്‍ 15 ലക്ഷത്തിലധികം പേര്‍ ആരാധനയ്ക്കെത്തിയവരാണ്. മൂന്ന് ലക്ഷത്തോളം പേര്‍ ജുമുഅ നമസ്‌കാരത്തിനായും ഏഴ് ലക്ഷത്തോളം ആളുകള്‍ ദൈനംദിന ആരാധനാ കര്‍മങ്ങള്‍ക്കായി എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ റമദാനലും രണ്ട് പെരുന്നാള്‍ ദിനങ്ങളിലുമായി ആറ് ലക്ഷത്തോളം വിശ്വാസികളും ആരാധനയ്ക്കായി എത്തി. ആകെ സന്ദര്‍ശകരില്‍ 82 ശതമാനവും യുഎഇക്ക് പുറത്തു നിന്നുള്ളവരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് ഇന്ത്യയില്‍ നിന്നാണെന്ന് ഗ്രാന്റ് മോസ്‌ക് സെന്റര്‍ വ്യക്തമാക്കി.

20 ശതമാനത്തിന് മുകളിലാണ് ഇന്ത്യക്കാരായ സന്ദര്‍ശകരുടെ എണ്ണം. ചൈന 9 ശതമാനം, റഷ്യ, യുഎസ് 8 ശതമാനം എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനത്ത് ഇടം പിടിച്ചപ്പോള്‍ ജര്‍മനി, യു.കെ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ 3 ശതമാനത്തോടെ നാലാം സ്ഥാനത്താണ്. 2 ശതമാനം വീതം ഫിലിപ്പീന്‍സും പാകിസ്താനും തൊട്ടു പിറകിലുമുണ്ട്. ഭൂഖണ്ഡാടിസ്ഥാനത്തില്‍ 49 ശതമാനത്തോടെ ഏഷ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 33 ശതമാനം സന്ദര്‍കര്‍ എത്തിയ യൂറോപ്പ് ആണ് രണ്ടാം സ്ഥാനത്ത്.

11 ശതമാനവുമായി വടക്കേ അമേരിക്ക മൂന്നാം സ്ഥാനത്താണ്. ആഫ്രിക്കയില്‍ നിന്നും ദക്ഷിണ അമേരിക്കയില്‍ നിന്നും മൂന്ന ശതമാനം സന്ദര്‍കാരാണ് ഗ്രാന്റ് മോക്‌സില്‍ എത്തിയത്. ഒരു ശതമനം സന്ദര്‍ശകരുമായി ആസ്ട്രേലിയ അഞ്ചാം സ്ഥാനത്താണ്. അബുദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ ഇപ്പോഴും സന്ദര്‍ശക പ്രവാഹം തുടരുകയാണ്. ലക്ഷക്കണക്കിന് സന്ദര്‍കരെയാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത്.

Content Highlights:

To advertise here,contact us