വ്യാജ തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ

ലൈസന്‍സ് അനുസരിച്ചുള്ള യാതൊരു നടപടികളും സ്വീകരിക്കാതെയായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

യുഎഇയിലെ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 13,000ത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് വ്യാജ തൊഴില്‍ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.

ലൈസന്‍സ് അനുസരിച്ചുള്ള യാതൊരു നടപടികളും സ്വീകരിക്കാതെയായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പല സ്ഥാപനങ്ങളും തൊഴിലാളികളുടെ പേര് വ്യാജമായി ചേര്‍ത്തതായും കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 34 ദശലക്ഷം ദിര്‍ഹത്തിലധികം പിഴ ചുമത്തി. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാനുള്ള യോഗ്യത താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഇതിന് പുറമെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ റേറ്റിംഗ് സംവിധാനത്തില്‍ ഇവയെ മൂന്നാമത് വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുമുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഈ വ്യാജ സ്ഥാപനങ്ങളെ വിലക്കിയതായും മന്ത്രാലയം അറിയിച്ചു. മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കും വലിയ പിഴ ചുമത്തി.

സ്മാര്‍ട്ട് മോണിറ്ററിങ്, പരിശോധനാ സംവിധാനങ്ങളിലൂടെയാണ് നിയമ ലംഘനങ്ങള്‍ മന്ത്രാലയം കണ്ടെത്തുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സൂചനകള്‍ അടിസ്ഥാനമാക്കി നിയമലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും മന്ത്രാലയം പ്രതിഞ്ജാ ബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പറിന് പുറമെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലും ഇതിനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: UAE steps up action against fake employment agencies

To advertise here,contact us