ദുബായില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. തൊഴില്‍ മേഖലിലെ ചൂഷണവുമായി ബന്ധപ്പെട്ട് 12,000ത്തിലധികം പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ചൂഷണം നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലുടമയില്‍ നിന്ന് ചൂഷണം നേരിട്ടവരാണ് തൊഴില്‍ മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുളള കണക്ക് അനുസരിച്ച് പന്ത്രണ്ടായിരത്തിലേറെ പരാതികള്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് ലഭിച്ചു. ഇതിന് പുറമെ തൊഴില്‍ രംഗത്തെ ചൂഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നു 3,500 പരാതികളും ലഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 61 ശതമാനവും പരാതികളും മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയാണ് ലഭിച്ചത്. വെബ്‌സൈറ്റ് വഴിയും സമാര്‍ട്ട് ആപ്ലിക്കേഷനിലൂടെ പരാതിപ്പെട്ടതും നിരവധിപേരാണ്. ഇതില്‍ 98 ശതമാനം പരാതികളും പരിഹരിക്കാനായതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ശതമാനം പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. തൊഴില്‍ ചൂഷണം നേരിടുന്നവര്‍ ധൈര്യപൂര്‍വം പരാതിയുമായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം രാജ്യത്തെ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്കും തൊഴിൽ ചൂഷണങ്ങൾ കണ്ടാൽ പരാതി നല്‍കാം. പരാതിക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. സേവനാനന്തര തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതിരിക്കുക, കൂടുതല്‍ സമയം ജോലിക്ക് നിര്‍ബന്ധിക്കുക, വാര്‍ഷിക അവധി ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, ഔദ്യോഗിക രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിക്കുക, തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ നിയമലംഘനം, മനുഷ്യക്കടത്ത്, ജോലിസ്ഥലത്തു തൊഴിലാളികള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ സ്വദേശിവല്‍ത്ക്കരണം, സ്വദേശിവല്‍ക്കരണ വ്യവസ്ഥാ ലംഘനം, പീഡനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാലും പരാതി നല്‍കണം. പരാതി ലഭിച്ചാല്‍ ഉടന്‍ അക്കാര്യത്തില്‍ നടപടി ഉണ്ടാകും. തൊഴിലാളിയെയും തൊഴിലുടമയെയും വിളിച്ചുവരുത്തി പ്രശ്‌നത്തിന് പരിഹാരം കാണലാണ് ആദ്യ നടപടി. തൊഴില്‍ മന്ത്രാലയത്തിന് പരിഹരിക്കാനാകാത്ത കേസുകള്‍ കോടതിക്ക് കൈമാറും.
Content Highlights: Exploitation of workers is increasing in Dubai