ഇനി തര്‍ക്കങ്ങളുണ്ടാകില്ല; കരാര്‍ പ്രവര്‍ത്തനങ്ങളില്‍ പുതിയ നിയന്ത്രണം കൊണ്ടുവന്ന് ദുബായ്

കരാര്‍ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്

കരാര്‍ പ്രവര്‍ത്തന നിയന്ത്രണങ്ങളില്‍ പുതിയ നിയമം നടപ്പിലാക്കി ദുബായ്. യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമം നടപ്പിലാക്കിയതായി അറിയിച്ചത്. കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ബന്ധപ്പെട്ട് 'കോണ്‍ട്രാക്റ്റിങ് ആക്ടിവിറ്റീസ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്മിറ്റി' എന്ന പേരില്‍ ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധി അധ്യക്ഷനായ ഒരു സമിതി രൂപികരിക്കും.

ദുബായുടെ വികസനവുമായി ബന്ധപ്പെട്ട് കരാര്‍ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിര്‍മ്മാണ മേഖലയിലെ നിലവാരം, കരാറുകാരുടെ വൈദഗ്ധ്യം, യോഗ്യതകള്‍, കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കരാര്‍ കമ്പനികളെ തരം തിരിക്കും.

ഇതിലൂടെ കരാറുകളുമായി ബന്ധപ്പെട്ട സുതാര്യത വര്‍ധിപ്പിക്കുകയും, അധികാരികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. കരാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് മുതല്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് വരെ 'കോണ്‍ട്രാക്റ്റിങ് ആക്ടിവിറ്റീസ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്മിറ്റി' ആയിരിക്കും.

Content Highlights: New law to regulate contracting sector in dubai

To advertise here,contact us