സൗദിയിലെ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക്, തിരിച്ചടി നൽകുമെന്ന് സഖ്യസേന

സാധാരണ ജനങ്ങളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഹൂതികളുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണെന്ന് സൗദി

സൗദി അറേബ്യയിലെ മൂന്ന് ന​ഗരങ്ങളിൽ നടന്ന ഹൂതി ആക്രമണത്തിൽ പതിമൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ഖമീസ് മുഷെെത്, അബ്ഹ, തയിഫ് എന്നീ ന​ഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണത്തിൽ പതിമൂന്ന് പേർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യം ഇന്ന് പുലർച്ചെ പറഞ്ഞു.

ഇന്നലെ ഹൂതികൾ ബാലിസ്റ്റിക് മിസെെലുകളും ഡ്രോണുകളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക് പറഞ്ഞു. ആക്രമണത്തിൽ 13 പേർക്ക് സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഹൂതികളുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും സഖ്യസേന അറിയിച്ചു.

Content Highlight: Thirteen civilians were injured and homes and vehicles were damaged following a security incident affecting three Saudi cities, according to the coalition.

To advertise here,contact us