സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ യാത്രാരേഖകൾ കൃത്യമാണെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം. സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും ഇതുസംബന്ധിച്ച കർശന സർക്കുലർ അയച്ചത്.
സൗദി അറേബ്യയിലേക്ക് എത്തുന്നവരുടെയും അവിടെനിന്ന് പുറപ്പെടുന്നവരുടെയും ട്രാൻസിറ്റ് യാത്രക്കാരുടെയും എൻട്രി, എക്സിറ്റ്, ട്രാൻസിറ്റ് മാനദണ്ഡങ്ങൾ എയർലൈനുകൾ പൂർണ്ണമായും പരിശോധിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. വാണിജ്യ വിമാനങ്ങൾക്കും പ്രൈവറ്റ് വിമാനക്കമ്പനികൾക്കും ഒരുപോലെ ഈ നിർദ്ദേശം ബാധകമാണ്.
യാത്ര പുറപ്പെടുന്ന രാജ്യം, എത്തുന്ന രാജ്യം, ട്രാൻസിറ്റ് രാജ്യങ്ങൾ എന്നിവയുടെ പുതുക്കിയ യാത്രാനിയമങ്ങൾ ഔദ്യോഗിക ചാനലുകൾ വഴിയോ ബന്ധപ്പെട്ട അതോറിറ്റികളുടെ ഔദ്യോഗിക പോർട്ടലുകൾ വഴിയോ തന്നെ വിമാനക്കമ്പനികൾ ശേഖരിക്കണമെന്നും ജിഎസിഎ നിർദ്ദേശിച്ചു.
ബോർഡിംഗ് പോയിന്റുകളിൽ വച്ചുതന്നെ യാത്രക്കാർ ആവശ്യമായ എല്ലാ രേഖകളും കൈവശം വെച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്. അതോറിറ്റി പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സർക്കുലറുകളും വിമാനക്കമ്പനികൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ജിഎസിഎ മുന്നറിയിപ്പ് നൽകി.
Content Highlights: Travellers using Saudi airports have been advised to ensure that all required travel documents are valid and complete. Authorities are expected to conduct stricter checks at airports to ensure compliance with travel regulations.