ഹജ്ജ്, ഉംറ കർമ്മങ്ങൾ പൂർത്തിയായാൽ രാജ്യത്ത് തുടരാൻ പാടില്ല; കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

ലഭിക്കുന്ന എല്ലാ പരാതികളും പൂർണ രഹസ്യാത്മകതയോടെ കൈകാര്യം ചെയ്യുമെന്നും വിവരമറിയിക്കുന്നവർക്ക് യാതൊരു നിയമബാധ്യതയും ഉണ്ടാകില്ലെന്നും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു

ഹജ്ജ്, ഉംറ കർമ്മങ്ങൾക്കായി രാജ്യത്ത് എത്തുന്നവർ കർമ്മങ്ങൾ പൂർത്തിയായാൽ രാജ്യത്ത് തുടരാൻ പാടില്ലെന്ന് കർശന നിലപാടുമായി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഹജ്ജ്, ഉംറ തീർത്ഥാടകരിൽ അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യയിൽ തുടരുന്നവരെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്ത ഹജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പരമാവധി 1 ലക്ഷം സൗദി റിയാൽ (SR100,000) വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.

അനുവദിച്ച താമസകാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഹജ് അല്ലെങ്കിൽ ഉംറ തീർത്ഥാടകരെ കുറിച്ച് ബന്ധപ്പെട്ട അധികൃതരെ സമയബന്ധിതമായി അറിയിക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ നടപടി ബാധകമാകുക. റിപ്പോർട്ട് ചെയ്യാതെ തുടരുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പിഴത്തുകയും ഉയരുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രവിശ്യ എന്നിവിടങ്ങളിൽ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 നമ്പറിലും വിളിച്ച് പരാതികൾ അറിയിക്കാം. ലഭിക്കുന്ന എല്ലാ പരാതികളും പൂർണ്ണ രഹസ്യാത്മകതയോടെ കൈകാര്യം ചെയ്യുമെന്നും വിവരമറിയിക്കുന്നവർക്ക് യാതൊരു നിയമബാധ്യതയും ഉണ്ടാകില്ലെന്നും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

Content Highlight: Saudi Arabia has issued a strict warning to companies, stating that pilgrims must leave the country after completing Hajj or Umrah rituals

To advertise here,contact us