സൗദി അറേബ്യയിൽ അടുത്ത ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്വരകൾ, വെള്ളക്കെട്ടുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാറിനിൽക്കാനും ഈ കാലാവസ്ഥയിൽ അവിടെ ഇറങ്ങി നീന്താതിരിക്കാനും അധികൃതർ നിർദ്ദേശിച്ചു.
മക്ക, ത്ത്വാഇഫ്, അൽ ലൈത്ത്, അൽ ഖുൻഫുദ, റനിയ എന്നിവ ഉൾപ്പെടുന്ന മക്ക മേഖലയിൽ മിതമായതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
തെക്കൻ മേഖലകളായ ജിസാൻ, അസിർ, അൽ ബഹ, നജ്റാൻ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, റിയാദിന്റെയും മദീനയുടെയും ചില ഭാഗങ്ങളിൽ നേരിയതും എന്നാൽ ഇടവിടാതെയുമുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
രാജ്യത്തുടനീളം മോശം കാലാവസ്ഥ തുടരുന്നതിനാൽ, ഔദ്യോഗിക കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കാനും സുരക്ഷാ മുൻകരുതലുകൾ എടുക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Saudi Arabia Braces for Heavy Rains and Flood Warnings