സൗദി അറേബ്യയിൽ താമസിക്കുന്ന സൗദി സ്വദേശികളല്ലാത്തവർക്കും വിദേശികൾക്കും ഭൂസ്വത്ത് സ്വന്തമാക്കുവാൻ ഡിജിറ്റൽ ഐഡി കാർഡ് ഉപയോഗിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA), നാഷണൽ ഇൻഫർമേഷൻ സെന്റർ, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്നാണ് ഡിജിറ്റൽ ഐഡി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുക.
സൗദി ഇതര ഭൂമി ഉടമസ്ഥാവകാശ നിയമം നടപ്പാക്കുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ ഐഡി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. സൗദിയിലെ പൗരന്മാർ അല്ലാത്തവർക്ക് ഭൂമി ഉടമസ്ഥാവകാശവും അതിൻ്റെ ഗുണങ്ങൾ ലഭിക്കാനുമുള്ള അവകാശവും സംബന്ധിച്ച കാര്യങ്ങൾക്കായി, എക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് കൗൺസിലിന്റെ സ്ട്രാറ്റജിക് കമ്മിറ്റിയുടെ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി അതോറിറ്റിയുടെ ബോർഡിൽ ഒരു സമിതി രൂപീകരിക്കും.
കഴിഞ്ഞ ജൂലൈയിൽ, 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന സൗദി ഇതര ഭൂമി ഉടമസ്ഥാവകാശ നിയമത്തിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. പിന്നാലെ കഴിഞ്ഞ മാസം, ഈ നിയമത്തിൻ്റെ കരട് എക്സിക്യൂട്ടീവ് റെഗുലേഷൻസ് അതോറിറ്റി പുറത്തിറക്കി. അതുപ്രകാരം, സൗദിയിൽ താമസിക്കാത്ത വിദേശികൾക്ക് വസ്തു വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്, അബ്ഷെർ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ ഐഡി നേടുകയും പ്രവർത്തനക്ഷമമാക്കുകയും സൗദിയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കുകയും ഒരു പ്രാദേശിക കോൺടാക്റ്റ് നമ്പർ നേടുകയും വേണമെന്നാണ് നിയമം.
Content Highlights: Saudi Arabia approves digital ID use for non-resident foreigners to own property