ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കുടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. നിയോം കൊട്ടാരത്തിൽവെച്ചാണ് കുടിക്കാഴ്ച നടത്തിയത്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സമീപകാല സംഭവവികാസങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. കൂടാതെ, സൗദി അറേബ്യയും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും കുടിക്കാഴ്ചയിൽ വിലയിരുത്തി.
സമീപകാലത്തെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തുകയും പരസ്പരം സഹകരിക്കാൻ കഴിയുന്ന വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി. സൗദി അറേബ്യയും ജോർദാനും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങൾക്കും അറബ് കാര്യങ്ങൾക്കും വേണ്ടി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
നിയോം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരെ കൂടാതെ ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളെക്കുറിച്ച് നടക്കുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ യോഗം.
ജോർദാനിൽ നിന്ന് പ്രധാനമന്ത്രി ജാഫർ ഹസ്സൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദി, ഹിസ് മജസ്റ്റി അല ബതയ്‌നേയുടെ ഓഫീസ് ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: Saudi Crown Prince, Jordanian King discuss mutual concern