റിയാദിൽ ട്രംപ്- സിറിയൻ പ്രസിഡൻ്റ് കൂടിക്കാഴ്ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി കിരീടവകാശി

25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും തലവൻമാർ നേരിൽ കാണുന്നത്.

റിയാദ്: അമേരിക്ക- സിറിയ കൂടിക്കാഴ്ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷറ എന്നിവരാണ് റിയാദിൽ ചരിത്രപ്രധാന കൂടിക്കാഴ്ച്ച നടത്തിയത്. 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും തലവൻമാർ നേരിൽ കാണുന്നത്. സിറിയക്കെതിരായ യുഎസ് ഉപരോധം പിൻവലിക്കാനുള്ള തീരുമാനത്തിൽ സിറിയൻ പ്രസിഡൻ്റ് ട്രംപിനോട് നന്ദി പറഞ്ഞു. സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന അമേരിക്കയുടെ തീരുമാനം ചൊവ്വാഴ്ച്ചയാണ് ട്രംപ് റിയാദിൽ വെച്ച് പ്രഖ്യാപിച്ചത്.

തു‍ർക്കി പ്രസിഡൻ്റ് ഉ‍ർ‌ദു​ഗാനും ടെലിഫോണിലൂടെ കൂടിക്കാഴ്ച്ചയിൽ ഭാ​ഗമായിരുന്നു. ഭീകര‍ർക്ക് അഭയം നൽകരുത്, ഐഎസിനെ അമ‍ർച്ച ചെയ്യാൻ സഹായിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ട്രംപ് സിറിയയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. റിയാദിൽ ​ഗൾഫ് നേതാക്കളുടെ ഉച്ചകോടിയിലും ട്രംപ് പങ്കെടുത്ത് സംസാരിച്ചു. രണ്ടുദിവസത്തെ സൗദി സന്ദ‍ർശനം പൂ‍ർത്തിയാക്കിയ ട്രംപ് ഖത്തറിലേക്ക് തിരിച്ചു.

Content Highlights: Trump meets Syrian president

To advertise here,contact us