ഖത്തറിൽ സർക്കാർ സേവനങ്ങൾ അതിവേഗം ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു. രാജ്യത്ത് വിവിധ സർക്കാർ വകുപ്പുകൾ നൽകിവരുന്ന ഏകദേശം 2,300 സേവനങ്ങളിൽ 1,650 എണ്ണവും ഇതിനകം പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിക്കഴിഞ്ഞു. ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തന്ത്ര-സർക്കാർ വികസന വിദഗ്ധനായ ഡോ. മുഹമ്മദ് ഖലീഫ അൽ കുബൈസിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
കേവലം ഓൺലൈൻ സേവനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് മാത്രമല്ല ഡിജിറ്റൽ ഭരണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് അൽ കുബൈസി വ്യക്തമാക്കി. ജനങ്ങൾ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ സേവനങ്ങൾ അവരിലേക്ക് എത്തിക്കുന്ന 'പ്രോആക്ടീവ് ഗവൺമെന്റ്' സംവിധാനമാണ് ഇനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായ ഇ-ഗവൺമെന്റിൽ സേവനങ്ങൾ ഓൺലൈനാക്കുകയും രണ്ടാം ഘട്ടമായ ഡിജിറ്റൽ ഗവൺമെന്റിൽ വകുപ്പുകളെ തമ്മിൽ ബന്ധിപ്പിച്ച് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു. ഇനി മൂന്നാം ഘട്ടമായ പ്രോആക്ടീവ് ഗവൺമെന്റിലേക്ക് നീങ്ങേണ്ട സമയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യം, വിദ്യാഭ്യാസം, ഭവനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സാധ്യതകൾ പ്രയോജനപ്പെടുത്താനാകും. ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി വിലയിരുത്താനും, തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും എടുക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കാനും ഇത് വഴി സാധിക്കും. ഒരേ വിവരങ്ങൾ പല വെബ്‌സൈറ്റുകളിൽ ആവർത്തിച്ച് നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കിയാൽ മാത്രമേ സേവനങ്ങൾ പൂർണ്ണമായും ലാളിത്യമുള്ളതാകൂ.
2024-ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് ഇൻഡക്സിൽ 193 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മുൻപത്തെ 78-ാം സ്ഥാനത്തുനിന്ന് 53-ലേക്ക് വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. എങ്കിലും വ്യത്യസ്ത സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വിവരങ്ങൾ പങ്കിടുമ്പോഴുള്ള തടസ്സങ്ങളും ഏകീകൃത സംവിധാനങ്ങളുടെ കുറവുമാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Qatar is moving toward smarter government services designed to improve service speed and anticipate public needs. The initiative focuses on digital transformation, integrated systems and technology-driven public services to make government interactions more efficient for residents.