പരിസ്ഥിതി സംരക്ഷണം ലക്ഷ്യം; അറേബ്യന്‍ ഒറിക്സ് റിസര്‍വിനായി പദ്ധതികളുമായി ഒമാൻ

നിയമ ലംഘകര്‍ കനത്ത പിഴക്ക് പുറമെ മറ്റ് നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു

ഒമാനിലെ പ്രശസ്തമായ അറേബ്യന്‍ ഒറിക്സ് റിസര്‍വിന്റെ സംരക്ഷണം ലക്ഷ്യമിട്ട് പരിസ്ഥിതി അതോറിറ്റി പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും വന്യജീവികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. പരിസ്ഥിതി അതോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം അറേബ്യന്‍ ഒറിക്സ് റിസര്‍വിലേക്കുള്ള അനധികൃത പ്രവേശനം, ഹൈക്കിംഗ്, ക്യാമ്പിങ്, വേട്ടയാടല്‍, ഖനനം എന്നിവ പൂരണമായും നിരോധിച്ചു.

നിയമ ലംഘകര്‍ കനത്ത പിഴക്ക് പുറമെ മറ്റ് നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 50 മുതല്‍ 250 റിയാല്‍ വരെയായിരിക്കും പിഴ. റിസര്‍വിലേക്ക് പ്രവേശിക്കുന്നതിനും വിവിധ വിനോദ പരിപാടികള്‍ക്കും പ്രത്യേക ഫീസും നിശ്ചയിച്ചിട്ടുണ്ട്. ഒമാന്‍ പൗരന്മാര്‍ക്ക് ഒരു റിയാലും പ്രവാസികള്‍ക്ക് മൂന്ന് റിയാലുമാണ് പ്രവേശന ഫീസ്. ക്യാമ്പിങിനും സഫാരിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സായുധ സേനാംഗങ്ങള്‍, റോയല്‍ ഒമാന്‍ പൊലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍, ഗവേഷകര്‍, സ്റ്റഡി ടൂറിന്റെ ഭാഗമായെത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളില്‍ ഇളവുണ്ടാകും.

പെര്‍മിറ്റിനായുള്ള അപേക്ഷകള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം. പരിസ്ഥിതി അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ അപേക്ഷകളില്‍ തീരുമാനമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

Content Highlights:

To advertise here,contact us