രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍. നാളെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.ഇന്ത്യയും ഒമാനും തമ്മിലുളള ബന്ധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഊഷ്മള വരവേൽപ്പാണ് മോദിക്ക് മസ്കത്ത് വിമാനത്താവളത്തില്‍ ലഭിച്ചത്. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. സുല്‍ത്താന്‍ ഹൈത് ബിന്‍ താരിഖുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് പ്രധാനമായും ചര്‍ച്ച. നാളെ ഒമാന്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പരിപാടിയില്‍ 3,000ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇന്ത്യയും ഒമാനുള്ള തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി. വി ശ്രീനിവാസ് പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വര്‍ഷത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദിയുടെ രണ്ടാമത് ഒമാന്‍ സന്ദര്‍ശനമാണ് ഇത്തവണത്തേത്. 2018 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് മോദി ഒമാനില്‍ എത്തിയത്.
Content Highlights: Prime Minister Narendra Modi arrives in Oman on two-day visit