രാത്രിയിൽ തനിച്ചു നടക്കാവുന്ന സുരക്ഷിത രാജ്യങ്ങളിൽ മുൻനിരയിൽ ഒമാൻ; ആദ്യ 10ൽ അഞ്ച് ഗൾഫ് രാജ്യങ്ങൾ

ശക്തമായതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായി സർക്കാർ സംവിധാനങ്ങളാണ് ഒമാനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലേക്കുയർത്തിയത്

രാത്രിയിൽ തനിച്ചു നടക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാൻ. ഗാലപ്പും കോണ്ടെ നാസ്റ്റും ചേർന്ന് നടത്തിയ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് 2025ലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് മുൻനിരയിൽ സ്ഥാനം ലഭിച്ചത്. പട്ടികയിൽ ആദ്യ 10ൽ ഇടംപിടിച്ച അ‍ഞ്ചും ​ഗൾഫ് രാജ്യങ്ങളാണ്. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളും രാത്രി സുരക്ഷയിൽ മുൻനിരയിൽ തന്നെയാണ്.

രാത്രിയിൽ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 98 ശതമാനം റേറ്റിങ് നേടിയാണ് സിം​ഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്. താജിക്കിസ്ഥാൻ രണ്ടാമതും ചൈന മൂന്നാം സ്ഥാനത്തുമുണ്ട്. 94 ശതമാനം റേറ്റിങ് നേടിയാണ് ഒമാൻ രാത്രി സുരക്ഷയിൽ നാലാം സ്ഥാനത്തെത്തിയത്.

അഞ്ചാം സ്ഥാനത്ത് സൗദി അറേബ്യയും ആറാമത് ഹോങ്കോങ്ങും ഇടംപിടിച്ചു. ഏഴാമത് കുവൈത്തും എട്ടാമത് നോർവെയുമാണുള്ളത്. ഒമ്പതാം സ്ഥാനത്ത് ബഹ്റൈനും 10-ാമത് യുഎഇയും ഇടം നേടി.

ശക്തമായതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായി സർക്കാർ സംവിധാനങ്ങളാണ് ഒമാനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലേക്കുയർത്തിയത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾക്കിടയിലെ പരസ്പര ധാരണ എന്നിവയും ഒമാനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലേക്കുയർത്താൻ നിർണായകമായി.

Content Highlights: Oman named among world's safest countries to walk alone at night

To advertise here,contact us