മസ്കത്ത് ​ഗവർണറേറ്റിലെ മാലിന്യ ശേഖരണത്തിന്റെ മേൽനോട്ടം ഇനി മുതൽ മുൻസിപ്പാലിറ്റിക്ക്

പുതിയ തീരുമാനം നാളെ മുതല്‍ പ്രബല്യത്തില്‍ വരും

മസ്‌കത്ത് ഗവര്‍ണറേറ്റിലെ മാലിന്യ ശേഖരണത്തിന്റെയും ഗതാഗത സേവനങ്ങളുടെയും മേല്‍നോട്ട ചുമതല ഇനി മുതല്‍ മുനിസിപ്പാലിറ്റിക്ക്. ചുമതല കൈമാറുന്നതിന്റെ ഭാഗമായി ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വീസസ് ഹോള്‍ഡിംഗ് കമ്പനിയും മസ്‌കത്ത് മുനിസിപ്പാലിറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.

മന്ത്രിമാരുടെ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മാലിന്യ ശേഖരണത്തിന്റെയും ഗതാഗത സേവനങ്ങളുടെയും മേല്‍നോട്ട ചുമതല മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റിക്ക് കൈമാറിയത്. പുതിയ തീരുമാനം നാളെ മുതല്‍ പ്രബല്യത്തില്‍ വരും. സുഗമവും തടസമില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഗവര്‍ണറേറ്റിലെ പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവിത നിലവാരം വര്‍ദ്ധിപ്പിക്കാനും പുതിയ തീരുമാനത്തീലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഖരമാലിന്യ സംസ്‌ക്കരണത്തിന്റെ ഏകോപനവും ഭരണനിര്‍വഹണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ കരാര്‍. രാജ്യത്തെ താമസക്കാര്‍ ഇതിനോട് ക്രിയാത്മകാമായി പ്രതികരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

അതിനിടെ ലാന്‍ഡ്ഫില്ലുകള്‍, ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍, അപകടകരമായ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവക്കുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും എന്‍വയോണ്‍മെന്റല്‍ സര്‍വീസസ് ഹോള്‍ഡിംഗ് കമ്പനി തുടര്‍ന്നും നിര്‍വഹിക്കും. സാമ്പത്തിക പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും മാലിന്യത്തെ സാമ്പത്തിക വിഭവമായി ഉപയോഗിക്കുന്നതിലും എന്‍വയോണ്‍മെന്റല്‍ സര്‍വീസസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: The municipality will now oversee waste collection in Muscat Governorate

To advertise here,contact us