വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, എഴുത്തുകൾ, ചിത്രങ്ങൾ എന്നിവ പതിക്കുന്നതിനെതിരെ വീണ്ടും കർശന മുന്നറിയിപ്പ് നൽകി കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ്. വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങളിൽ വ്യാപകമായി സ്റ്റിക്കറുകൾ പതിക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ ഓർമ്മപ്പെടുത്തൽ.
ട്രാഫിക് നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടപ്രകാരം വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ മുൻകൂട്ടി അനുമതി വാങ്ങാതെ ഇത്തരം സാമഗ്രികൾ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കൽ, ചില സാഹചര്യങ്ങളിൽ തടവുശിക്ഷ വരെ ലഭിക്കാമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
ആഘോഷങ്ങൾ എപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയായിരിക്കണം നടത്തേണ്ടത്. നിയമങ്ങൾ അനുസരിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ പൊതുരൂപം വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റും എമർജൻസി പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനകളുടെ കണക്കുകളും അധികൃതർ പുറത്തുവിട്ടു. ഈ കാലയളവിൽ 18,014 ട്രാഫിക് നിയമലംഘനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കൂടാതെ 1,259 വാഹനാപകടങ്ങളിൽ പോലീസ് ഇടപെടുകയും ചെയ്തു.
വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നവരും നിയമലംഘകരുമായ 101 പേരെയും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 53 പേരെയും കഴിഞ്ഞ ആഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 43 ഡ്രൈവർമാരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തതായും സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 10 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തതായും പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Kuwait authorities have prohibited the use of unnecessary stickers on vehicles as part of efforts to improve road safety and ensure compliance with traffic regulations. Motorists have been warned to remove unauthorized stickers or face legal action.