15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയമപരമായി നിയന്ത്രിക്കണമെന്ന ആവശ്യവുമായി കുവൈറ്റിലെ വിദ്യാഭ്യാസ, മനശ്ശാസ്ത്ര, സാമൂഹിക മേഖലകളിലെ വിദഗ്ധർ രംഗത്ത്. കുട്ടികളെ സാമൂഹിക മാധ്യമങ്ങളുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി യുഎഇ സർക്കാർ അടുത്തിടെ സമാനമായ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈറ്റിലും ഇത്തരം നിയമനിർമാണത്തിനായുള്ള ആവശ്യം ശക്തമായത്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും അൽഗോരിതങ്ങളുടെയും സ്വാധീനത്തിൽ കുട്ടികൾ അവരുടെ ബാല്യത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കുന്ന സാഹചര്യത്തിൽ, ഒരു തലമുറയെ തന്നെ ബാധിക്കുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഉയരുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയോടുള്ള അമിതാസക്തി കുട്ടികളിൽ അപകടകരമായ പെരുമാറ്റങ്ങൾ, അക്രമസ്വഭാവം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ശിശു സംരക്ഷണ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
ഓൺലൈൻ പീഡനം, വശീകരണം, ഡിജിറ്റൽ ബ്ലാക്ക്‌മെയിൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി കുട്ടികൾ മാറുന്ന പ്രവണതയും വർദ്ധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയോടുള്ള അമിതാസക്തി കുട്ടികളുടെ ചിന്താശേഷിയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായും സമൂഹത്തിനും കുട്ടികൾക്കും ഇത് ഇന്ന് ഒരു തുറന്ന ഭീഷണിയായി മാറിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം വെല്ലുവിളികൾ നേരിടാൻ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: