കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് കുവൈത്ത് പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണ് ഷുവൈഖ് തുറമുഖം. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തുറമുഖത്തെ ലക്ഷ്യമാക്കി വരികയായിരുന്നു. ഉഗ്രസ്ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും വെടിനിര്‍ത്തലടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലിലും അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇറാനും പ്രത്യാക്രമണം കടുപ്പിക്കുന്നുണ്ട്.

Content Highlights: Kuwait main port Shuwaikh port damaged in drone attack

To advertise here,contact us