കുവൈത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ, ഫിറ്റ്‌നസ് സെന്ററുകൾ തുടങ്ങിയവയ്ക്ക് മാർഗനിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതും ലക്ഷ്യംവെച്ചാണ് മന്ത്രാലയത്തിന്റെ നീക്കം.

കുവൈത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, സൗന്ദര്യ-വ്യക്തി​ഗത പരിചരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യമന്ത്രാലയം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതും ലക്ഷ്യംവെച്ചാണ് മന്ത്രാലയത്തിന്റെ നീക്കം.

പരിസ്ഥിതി സംരക്ഷണം, റേഡിയേഷനിൽ നിന്ന് സുരക്ഷ ഉറപ്പാക്കുക, രോ​ഗബാധകൾ തടയുക തുടങ്ങി 130ൽ അധികം നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ നിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നതിനും കുവൈത്തിനുള്ള പ്രതിബദ്ധതയാണ് ഈ പുതിയ നടപടികൾ കാണിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ചൂണ്ടിക്കാട്ടി.

മാർ​ഗനിർദ്ദേശങ്ങളിൽ ചിലത് ഇപ്രകാരമാണ്. ഒരു ഉപഭോക്താവിൽ ഉപയോഗിച്ച റേസർ ബ്ലേഡുകളോ മൂർച്ചയുള്ള മറ്റ് ഉപകരണങ്ങളോ വീണ്ടും ഉപയോഗിക്കാൻ പാടില്ല. സ്ഥിരമായി ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. കുട്ടികൾക്ക് മുടി കളർ ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. കൂടാതെ, ജീവനക്കാർ സേവനങ്ങൾ നൽകുമ്പോൾ ആഭരണങ്ങളും അനുബന്ധ ഉപകരണങ്ങളും ധരിക്കാൻ പാടില്ല. ചർമ്മരോഗങ്ങളോ പകർച്ചവ്യാധികളോ ഉള്ള ജീവനക്കാർ ജോലി ചെയ്യാൻ പാടില്ല എന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു.

മറ്റൊരു പ്രധാന നിർദ്ദേശം, ജീവനക്കാർക്ക് നിർബന്ധിതമായി നൽകേണ്ട സി.പി.ആർ. (CPR), ജീവൻ രക്ഷാ പരിശീലനം എന്നിവയാണ്. എല്ലാ സമയത്തും ഒരു ലൈഫ് ഗാർഡ് ഇത്തരം സ്ഥാപനങ്ങളിലുണ്ടാകണം. കൂടാതെ, ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് എല്ലാ ജീവനക്കാർക്കും നിർബന്ധിതമായി ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കൂടാതെ, അംഗീകൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്നും എല്ലാ ഉപകരണങ്ങളും കർശനമായ വൃത്തിയാക്കി അണുവിമുക്തമാക്കൽ നടപടികൾക്ക് വിധേയമാക്കണമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.

Content Highlights: Kuwait bans tattoo devices, razor reuse, and tanning for minors

To advertise here,contact us