ഇറാനിലെ ആക്രമണം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ക്രമീകരിക്കും, പഠനം ഓൺലൈനാക്കും; ബഹ്റൈനിൽ അതീവ ജാഗ്രത

കുവൈറ്റിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

മനാമ : ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ.രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ജീവനക്കാർക്ക് വർക്കം ഫ്രം ഹോം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യയനത്തിനായി ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠനം നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഓഫിസുകളിലെയും സർക്കാർ ഏജൻസികളിലെയും 70 ശതമാനം വരെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതി തുടരുമെന്നും അവർ വ്യക്തമാക്കി. കുവൈറ്റിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേ സമയം മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ ഇറാൻ കനത്ത ആക്രമണം നടത്തി. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിൽ ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിലെല്ലാം തുടർച്ചയായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാൻ്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ പത്ത് കേന്ദ്രങ്ങളിൽ ഇറാൻ്റെ ആക്രമണം നടന്നെന്ന് ഇസ്രയേലി എമർജൻസി സർവീസ് വ്യക്തമാക്കി. വടക്കാൻ തീരമേഖലയിലെയും ഹൈഫ, കാർമൽ, ടെൽ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്. 27 മിസൈലുകള്‍ രണ്ട് ഘട്ടങ്ങളിലായി ഇറാന്‍ തൊടുത്തുവിട്ടുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ആ​ദ്യഘട്ടത്തിൽ 22 മിസൈലുകളും രണ്ടാം ഘട്ടത്തിൽ 5 മിസൈലുകളും ഇറാൻ തൊടുത്തു വിട്ടത്. ഇറാൻ്റെ ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്കേറ്റതായാണ് ഇസ്രയേലിൻ്റെ ആരോ​ഗ്യ വിഭാ​ഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിലെ ബെൻ ​ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളവും ​ഗവേഷണ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ്സ് കോർപ്സിനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഖര-ദ്രാവക ഇന്ധനം ഉപയോ​ഗിച്ചുള്ള മിസൈലുകൾ ഇസ്രയേലിനെതിരെ തൊടുത്തുവെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്.

Content Highlight : Attack on Iran; Extreme caution in Bahrain, employees will be arranged to work from home, study will be made online

To advertise here,contact us