ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വര്‍ഷാവസാനത്തോടെ നടപ്പാകും

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വര്‍ഷാവസാനത്തോടെ നടപ്പാക്കാനാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ശ്യംഖലയില്‍ ചേര്‍ക്കുന്നത് പൂര്‍ത്തിയാകുന്നതോടെ ഒറ്റ ടൂറിസ്റ്റ് വിസയില്‍ ആറ് രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കും.

വിസ സംവിധാനം നടപ്പാകുന്നതോടെ ഗള്‍ഫ് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഗതാഗതം കൂടുതല്‍ ലളിതമാകുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

1981 മേയ് 25നാണ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രൂപീകരിച്ചത്.വിസ വിനോദ സഞ്ചാര മേഖലയില്‍ വലിയ വളര്‍ച്ചക്കും കുതിച്ചു ചാട്ടത്തിനും ഇടയാക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഷെങ്കന്‍ വിസക്ക് സമാനമായ സ്വാധീനമാകും ജിസിസി ടൂറിസ്റ്റ് വിസക്കും ഉണ്ടാവുക. 2023 ഡിസംബറിലാണ് ജിസിസി സുപ്രീം കൗണ്‍സില്‍ ഏകീകൃത വിസക്ക് അംഗീകാരം നല്‍കിയത്.

ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകും. ഗള്‍ഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര, സാമ്പത്തിക മേഖലകള്‍ക്കും പുതിയ വിസ കരുത്ത് പകരും

Content Highlights :Unified GCC tourist visa scheme to be implemented by year-end

To advertise here,contact us