ബഹ്റൈനിൽ ഉച്ചസമയ ജോലി നിരോധനം തുടങ്ങി; നിയമലംഘകർക്ക് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

ഉയർന്ന താപനിലയും ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ നടപടി

ബഹ്റൈനിൽ അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കടുത്ത വേനൽക്കാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ഉച്ചസമയ ജോലി നിരോധനം ലംഘിക്കുന്ന തൊഴിലുടമകൾക്ക് കർശനമായ തടവും പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ നടപടി നടപ്പിലാക്കുന്നത്.

ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വരും മാസങ്ങളിലും തുടരും. ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് ഈ നിയന്ത്രണം ബാധകമാകുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന എല്ലാത്തരം ജോലികൾക്കും ഈ സമയപരിധി ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഉച്ചസമയ ജോലി നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. സ്വകാര്യ മേഖലയിലെ തൊഴിൽ നിയമമായ 2012-ലെ നിയമം നമ്പർ 36-ന്റെയും 2026-ലെ ഉച്ചസമയ ജോലി നിരോധനം സംബന്ധിച്ച റെസല്യൂഷൻ നമ്പർ 5-ന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

രാജ്യത്തെ മുഴുവൻ തൊഴിലുടമകളും സ്ഥാപനങ്ങളും നിലവിലുള്ള ഈ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ ബാധ്യസ്ഥരാണ്. കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Bahrain has introduced a midday work ban during intense summer heat, with authorities issuing strict warnings and penalties for any violations to protect outdoor workers.

To advertise here,contact us