ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള പ്രസവാവധി 70 ദിവസമായി വർദ്ധിപ്പിക്കാൻ നിർദ്ദേശം

ബഹ്റൈനില്‍ നിലവില്‍ 60 ദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി അനുവദിച്ചിരിക്കുന്നത്

ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള പ്രസവാവധി 70 ദിവസമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിർദ്ദേശം. വനിത തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധിക്ക് പുറമെ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധിയും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അവധി സമയത്ത് ജോലി സുരക്ഷ, കുഞ്ഞിനെ പരിപാലിക്കാനായി ശമ്പളത്തോടുകൂടിയ ഇടവേളകള്‍ തുടങ്ങിയ സംരക്ഷണങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നു.

ബഹ്റൈനില്‍ നിലവില്‍ 60 ദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി അനുവദിച്ചിരിക്കുന്നത്. ഇത് 70 ദിവസമായി വര്‍ധിപ്പിക്കാനും 15 ദിവസത്തെ ശമ്പളമില്ലാത്ത അവധി നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള കരട് നിയമം അംഗീകരിക്കണമെന്നാണ് പാർലമെൻ്റ് പ്ലാനിങ് ബോർഡിനോട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

തൊഴിലാളികളുടെ താല്‍പര്യങ്ങളും അവകാശങ്ങളിലും സംരക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രസവാവധി വര്‍ദ്ധിപ്പിക്കുന്നത് സ്വകാര്യമേഖലയിലെ ചെറുകിട, ഇടത്തരം തൊഴിലുടമള്‍ക്ക് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

അവധി വര്‍ധിപ്പിക്കുന്നത് ആനുകൂല്യങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തും. ഇത്തരം മാറ്റങ്ങള്‍ ജോലിസ്ഥലത്തെ തുല്യതയെ ദുര്‍ബലപ്പെടുത്താനും സ്വകാര്യമേഖലയില്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു. തൊഴില്‍ മേഖലയിലെ ഏത് മാറ്റങ്ങളും കൂടുതല്‍ സാങ്കേതികവും സാമ്പത്തികവുമായ വിശകലനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Content Highlights: 70-day maternity leave proposal in Bahrain

To advertise here,contact us