ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മുന്നില്‍ കണ്ട് സുരക്ഷ വര്‍ധിപ്പിക്കാനുളള നീക്കവുമായി അമേരിക്ക. ഇതിന്റെ ഭാഗമായി യുഎസ് നിമിറ്റ്‌സ് എന്ന ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ ബഹ്‌റൈനിലെത്തിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും യെമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ക്കുമേൽ സമ്മര്‍ദ്ദം ചെലുത്തുന്നതിനുളള നീക്കത്തിന്റെ ഭാഗമായാണ് യു.എസ് നിമിറ്റ്‌സിനെ ബഹ്‌റൈനില്‍ എത്തിച്ചത്.
ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് എത്തിയ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലില്‍ 5,000-ത്തിലധികം നാവികരുമുണ്ട്. എഫ്-18 സൂപ്പര്‍ ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയാണ് വിമാനവാഹിനി കപ്പലിന്റെ വരവ്. വടക്കുകിഴക്കന്‍ ആഫ്രിക്ക മുതല്‍ തെക്കന്‍ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന 21 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ കീഴിലായിരിക്കും കപ്പല്‍ പ്രവര്‍ത്തിക്കുക.
മിഡില്‍ ഈസ്റ്റ് ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ മാസം മറ്റൊരു യുഎസ് വിമാനവാഹിനിക്കപ്പലും ഗള്‍ഫ് മേഖലയില്‍ എത്തിച്ചിരുന്നു. മുന്‍പ് ഇന്‍ഡോ-പസഫിക് മേഖലയില്‍ സുരക്ഷ സംബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കപ്പലായിരുന്നു നിമിറ്റ്‌സ്. സമീപകാലത്ത് ഗള്‍ഫ് മേഖലയിലും ചെങ്കടലിലും ഉണ്ടായ സംഭവവികാസങ്ങള്‍ കണക്കിലെടുത്തും സമാധാനം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ ഈ മേഖലയിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: USS Nimitz in Bahrain, Underscoring U.S. Commitment to Gulf Security