സംസ്ഥാന പുരസ്കാരനിറവില് നില്ക്കുകയാണ് സംവിധായകന് ബ്ലെസിയും ആടുജീവിതത്തിന്റെ അണിയറ പ്രവര്ത്തകരും. ചിത്രം പുറത്തിറങ്ങുന്നതുവരെ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും മാനസികസംഘർഷങ്ങളെക്കുറിച്ചും ബ്ലെസി റിപ്പോർട്ടർ ചാനലിനോട് മനസ് തുറന്നു.
'ആടുജീവിതം പ്രവാസത്തിനേക്കാള് കൂടുതലായി അതിജീവനത്തിന്റെ കഥയാണെന്ന് പറയാനാണ് എനിക്കിഷ്ടം. 16 വര്ഷക്കാലം പല പ്രയാസങ്ങളിലൂടെ കടന്നുപോയതുകൊണ്ട് കാലങ്ങള് കടന്നുപോയതൊന്നും അറിഞ്ഞില്ല എന്നതാണ് സത്യം. വളരെ പ്രയാസമനുഭവിച്ച് മരണത്തെ മുന്നില്ക്കണ്ട നിമിഷങ്ങള് ഉണ്ടായിട്ടുണ്ട്. വളരെ വിഷമിച്ചിട്ടുണ്ട്.'
ആ ദിവസങ്ങളില് ഒരു വെള്ളക്കടലാസില് എനിക്ക് കൊടുത്തുതീര്ക്കാനുള്ള കടബാധ്യതകും മറ്റ് പ്രശ്നങ്ങളും എഴുതിവയ്ക്കാന് തോന്നി. അത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേര്ന്നു. പലപ്പോഴും കരഞ്ഞിട്ടുണ്ട്, നിലവിളിച്ചിട്ടുണ്ട്. നിലവിളിച്ച് രാത്രികാലങ്ങളില് ഞെട്ടിയെഴുന്നേറ്റിട്ടുണ്ട്. ഈ സിനിമ പൂര്ത്തിയാക്കുക എന്ന ലക്ഷ്യം മാത്രമേ അപ്പോഴൊക്കെ മനസ്സില് ഉണ്ടായിരുന്നുള്ളൂ'.
ബ്ലെസി പറയുകയുണ്ടായി.