'ദൃഢവും ശ്രീലേഖയുടെ ചെറുകഥയും തമ്മിൽ ഒരു ബന്ധവും ഇല്ല, ആദ്യമായാണ് ഇത് കാണുന്നത്'; മോഷണ ആരോപണത്തിൽ സംവിധായകൻ

'ദൃഢം കണ്ടവർക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന്'

ഷെയ്ൻ നിഗം നായകനായി എത്തിയ ദൃഢം, ഭൂതകാലം എന്നീ സിനിമകൾക്കെതിരെ മോഷണ ആരോപണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖയുടെ പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢത്തിന്റെ മൂലകഥ ഉണ്ടാക്കിയത് എന്നാണ് ആർ ശ്രീലേഖയുടെ ആരോപണം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃഢത്തിന്റെ സംവിധായകൻ മാർട്ടിൻ ജോസഫ്.

'ആർ ശ്രീലേഖയുടെ പോസ്റ്റ് ഞാൻ കണ്ടിരുന്നു. അതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാൻ ബന്ധപ്പെട്ടു. അവർക്കും ഒരു ബന്ധവുമില്ല അവർ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവർക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന്', മാർട്ടിന്റെ വാക്കുകൾ. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല', എന്നാണ് ശ്രീലേഖയുടെ കുറിപ്പ്.

മറ്റൊരു ഷെയ്ൻ നിഗം ചിത്രമായ ഭൂതകാലത്തിന് എതിരെയും ശ്രീലേഖ മോഷണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 'എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ', ശ്രീലേഖയുടെ പോസ്റ്റ്.

Content Highlights: The makers of Dridham have responded to allegations of story theft, with the director firmly denying any similarity with a short story written by Sreelakha. He stated that the claims are baseless and that he is seeing the referenced story for the first time, asserting there is no creative connection between the two works.

To advertise here,contact us