ബഹുമാനമില്ല, വിലപേശും; ബോളിവുഡിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സിമ്രാന്‍

ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് സിമ്രാന്റെ വെളിപ്പെടുത്തല്‍

തെന്നിന്ത്യയുടെ പ്രിയ താരമാണ് സിമ്രാന്‍. ഇപ്പോഴിതാ താരം ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ബോളിവുഡിലേക്ക് പോകുമ്പോള്‍ പല രീതിയില്‍ അപമാനം നേരിടാറുണ്ടെന്നാണ് താരം പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് സിമ്രാന്റെ വെളിപ്പെടുത്തല്‍.

തെന്നിന്ത്യന്‍ താരങ്ങളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് ബോളിവുഡ് താരങ്ങള്‍ പെരുമാറുക. ഒരുപാട് അനുഭവങ്ങളുണ്ട് എനിക്ക്. ഞാന്‍ ഹിന്ദി സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന്‍ സാധിക്കാത്തതിനാലാണ്. സൗത്തില്‍ നമ്മള്‍ ചെയ്ത സിനിമകള്‍ ഇവര്‍ കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല. അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കാണ് നല്‍കിയത്. എന്നിട്ടും എനിക്ക് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള്‍ അത് നമ്മളെ വിഷമത്തിലാക്കും.

എനിക്കൊപ്പം യാത്ര ചെയ്യാനുള്ള ആളുകളുടെ കാര്യത്തില്‍ അവര്‍ പരിധി വയ്ക്കും. നിങ്ങള്‍ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറയും. ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ തോന്നില്ല. വേദനിക്കപ്പെടും' സിമ്രാന്‍ പറഞ്ഞു.

മുംബൈക്കാരിയായ സിമ്രാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത് ബോളിവുഡില്‍ നിന്നുമാണ്. സിമ്രാന്റെ ആദ്യ ചിത്രം അമിതാഭ് ബച്ചന്‍ നിര്‍മിച്ച തേരെ മേരെ സപ്നെ ആയിരുന്നു. ചിത്രം പരാജയപ്പെട്ടുവെങ്കിലും സിമ്രാന്‍ തെന്നിന്ത്യന്‍ സംവിധായകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് സിമ്രാന്‍ തമിഴിലേക്ക് എത്തുന്നത്. വളരെ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ സിമ്രാന്‍ തെന്നിന്ത്യയിലെ വലിയ താരമായി മാറി.

Content Highlights: Simran share bad experiance from bollywood

To advertise here,contact us