

ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോർട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ് നമ്പ്യാർ. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി.
നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നെന്നും ആത്മഹത്യയുടെ വക്കിലെത്തി എന്നും നടി വീഡിയോയിലൂടെ കൂട്ടിച്ചേർത്തു. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു. 'ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി', അനുഗ്രഹ പറഞ്ഞു.
തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ, അക്കാര്യം അറിയിച്ച സുഹൃത്തിനോട് 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ', എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞുവെന്ന് നടി ആരോപിച്ചു. നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. സംഭവങ്ങൾ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തിയെന്നും നടി വിഡിയോയിൽ വെളിപ്പെടുത്തി.
'എന്റെ പരിധി കഴിഞ്ഞു, എനിക്ക് ഇനി മിണ്ടാതിരിക്കാൻ കഴിയില്ല. അവരുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും അവർ തന്നെയാണ് ഉത്തരവാദികൾ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', അനുഗ്രഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Content Highlights: Actress Anugraha S Nambiar allegations against jio hotstar tamil web series makers