നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രതിച്ഛായ ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി ഒരു രാഷ്ട്രീയ കക്ഷിയുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാൻ 2019ൽ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാൻ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാൽ അപ്പോൾ അയാൾക്കും എനിക്കും മറ്റു തിരക്കുകൾ ഉണ്ടായിരുന്നു. വലിയ മുതൽമുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്മെന്റുമില്ല. ദാമോദരൻ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോൾ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കൽ ഫിഗേഴ്സിന്റെ ഷെയ്ഡ്സ് ഉണ്ടാകും എന്നാൽ മാത്രമേ പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയൂ. ഇതിൽ ഉമ്മൻചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്', ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Prathichaya is not a propaganda film says B Unnikrishnan