സംവിധായകൻ ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ‘ഓർമ്മകളുണ്ടായിരിക്കണം’ പരിപാടി ഉദ്ഘാടനം ചെയ്ത മമ്മൂട്ടി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കരിയറിന്റെ ആദ്യ കാലഘട്ടങ്ങളിൽ ടി വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും താൻ ചാൻസ് ചോദിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
‘എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുകയെന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണ്,' മമ്മൂട്ടി പറഞ്ഞു.
അതേസമയം, തന്റെ അൻപത് വർഷങ്ങൾ സിനിമയ്ക്ക് നൽകിയത് വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ഇത്രയും പേർ നല്ല വാക്കുകൾ പറഞ്ഞപ്പോൾ അത് മോശമായിരുന്നില്ലെന്ന് തോന്നുന്നുവെന്നും ടി വി ചന്ദ്രൻ മറുപടിയായി പറഞ്ഞു. സംവിധായകൻ കമൽ, ഷൈനി ടോം ചാക്കോ തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
Content Highlights: Mammootty shared that he had tried to act in a film by director T. V. Chandran during the early stages of his career. The revelation highlights a lesser-known phase of Mammootty’s journey in Malayalam cinema. He spoke about the struggles and opportunities he pursued as a newcomer.