നടിമാർ കരിയറിന്റെ അവസാനം ചെയ്യേണ്ട സിനിമ, അത് ചെയ്യരുതെന്ന് എന്നോട് ഒരുപാട് പേര് പറഞ്ഞു; ഐശ്വര്യ ലക്ഷ്‍മി

തെലുങ്ക് സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ സ്‌പേസാണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നെ ഒരു കൊമേഴ്ഷ്യല്‍ നായികയായി കരുതില്ല

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ തെലുങ്കില്‍ ഐശ്വര്യയ്ക്ക് കയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു അമ്മു. എന്നാല്‍ ഈ സിനിമ ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'തെലുങ്ക് സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ സ്‌പേസാണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നെ ഒരു കൊമേഴ്ഷ്യല്‍ നായികയായി കരുതില്ല. നടിമാര്‍ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുക എന്നൊക്കെ പലരും പറഞ്ഞു. ആ സിനിമ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ്. അമ്മു എന്ന കഥാപാത്രം ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. അതുപോലെയാണ് ഗാട്ടാ ഗുസ്തി എന്ന സിനിമയും. സങ്കീര്‍ണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യു മനസിലായിട്ടാണ് ഗാട്ടാ ഗുസ്തി തെരഞ്ഞെടുത്തത്,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാകുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഹലോ മമ്മിയാണ്. സമീപകാലത്ത് മലയാളത്തില്‍ ചെയ്ത കിങ് ഓഫ് കൊത്തയുള്‍പ്പെടെയുള്ള ഐശ്വര്യയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. സൂരി നായകനായ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒരുപാട് സമയം താൻ ചിലവഴിക്കാൻ തുടങ്ങിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ ഇൻഫ്ലുൻസഡ് ആകാൻ തുടങ്ങിയപ്പോഴാണ് അത് ഉപേക്ഷിച്ചതെന്നും ഐശ്വര്യ ലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു.

Content Highlights:  Aishwarya Lekshmi spoke about choosing Ammu at a crucial stage in her career. She revealed that many advised her such intense roles are usually done toward the end of an actress’s career.

To advertise here,contact us