തന്റെ കരിയർ മാറ്റിമറിച്ച സിനിമയെക്കുറിച്ച് മനസുതുറന്ന് നടൻ മഹേഷ് ബാബു. പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ പോക്കിരിയാണ് തന്നെ സ്റ്റാർ ആക്കിയതെന്നും എന്നാൽ ആ സിനിമയ്ക്ക് ശേഷം താൻ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു എന്നും മനസുതുറക്കുകയാണ് മഹേഷ് ബാബു. എസ് എസ് രാജമൗലി ചിത്രം വാരണാസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'പോക്കിരി എന്റെ കരിയർ മാറ്റിമറിച്ച സിനിമയാണ്. ആ സിനിമയാണ് എന്നെ ഒരു സ്റ്റാർ ആക്കിയത്. 2006 ലാണ് ചിത്രം പുറത്തിറങ്ങിയത്. വമ്പൻ വിജയമായിരുന്നു അന്ന് സിനിമ നേടിയത്. സിനിമയുടെ അത്രയും വലിയ വിജയം എന്നെ കൺഫ്യൂസ്ഡ് ആക്കി അതിന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മേലെയുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരാൻ തുടങ്ങി. എല്ലാ സിനിമയും നിങ്ങളെ ഏതെങ്കിലും ഒരു രീതിയിൽ മാറ്റിയെടുക്കും. പക്ഷേ വാരണാസിയിൽ നിന്ന് എനിക്ക് ലഭിക്കുന്നത് മറ്റൊരു തരം എക്സ്പീരിയൻസ് ആണ്', മഹേഷ് ബാബുവിന്റെ വാക്കുകൾ.
പ്രകാശ് രാജ്, ഇല്യാന, നാസർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് പോക്കിരി. പുരി ജഗന്നാഥ് തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. വിജയ് ആയിരുന്നു സിനിമയിൽ നായകനായി എത്തിയത്. തമിഴ് പതിപ്പും വലിയ വിജയമായിരുന്നു. അതേസമയം, വാരണാസി 2027 ഏപ്രിൽ ഏഴിന് തിയേറ്ററിൽ എത്തും. ആഗോള തലത്തിൽ ഉൾപ്പെടെ വമ്പൻ റിലീസായിട്ടാണ് വാരണാസി എത്താൻ ഒരുങ്ങുന്നത്. വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന.
മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്.
Content Highlights: Pokiri is a film that changed everything for me. It made me a star says Mahesh Babu